ജുഡീഷ്യല്‍ സര്‍വിസില്‍നിന്ന് മൂന്നുപേര്‍ ഹൈകോടതി ജഡ്ജിമാരാകും

കൊച്ചി: ജുഡീഷ്യല്‍ സര്‍വിസില്‍നിന്നുള്ള മൂന്ന് പേര്‍കൂടി കേരള ഹൈകോടതി ജഡ്ജിമാരാകും. കേരള ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ എ.എം. ബാബു, തിരുവനന്തപുരം ജില്ലാ ജഡ്ജി ഷെര്‍സി, പത്തനംതിട്ട ജില്ലാ ജഡ്ജി സോമരാജന്‍ എന്നിവരാണ് ഹൈകോടതി ജഡ്ജിമാരാവുക. ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. വ്യക്തിപരമായ വിശദാംശങ്ങള്‍ സ്ഥിരീകരിക്കുന്ന ഒൗപചാരിക നടപടികള്‍ പൂര്‍ത്തിയായി.

ഹൈകോടതി അഭിഭാഷകരായ ദേവന്‍ രാമചന്ദ്രന്‍, സതീഷ് നൈനാന്‍ എന്നിവരെ ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ഇവരെ നിയമിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനംകൂടി വന്നാല്‍ അഞ്ചുപേരും ഹൈകോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കും.
1988ല്‍ പത്തനംതിട്ട മുന്‍സിഫ് ആയാണ് വി. ഷെര്‍സി ജുഡീഷ്യല്‍ സര്‍വിസില്‍ പ്രവേശിച്ചത്. പിന്നീട് പേരാമ്പ്ര മുന്‍സിഫ് മജിസ്ട്രേറ്റ്, തൃശൂര്‍ കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും സബ് ജഡ്ജിയായി പ്രവര്‍ത്തിച്ചു.

2001ല്‍ ജില്ലാ ജഡ്ജിയായി. കോഴിക്കോട് കുടുംബ കോടതി, കോഴിക്കോട് അഡി. ജില്ലാ കോടതി, ഒറ്റപ്പാലം എം.എ.സി.ടി, എറണാകുളം അഡി. ജില്ലാ കോടതി, തൃശൂര്‍ അഡി. ജില്ലാ കോടതി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 2012ല്‍ മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി. തുടര്‍ന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി.

2015 ജൂണില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി ചുമതലയേറ്റ ശേഷം പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അധ്യക്ഷയായും പ്രവര്‍ത്തിക്കുന്നു. ഡോ. ബാലചന്ദ്രന്‍ (പ്രഫ. ത്വഗ്രോഗ വിഭാഗം, ആലപ്പുഴ മെഡിക്കല്‍ കോളജ്) ഭര്‍ത്താവാണ്. മകള്‍ നമിത നീതു ബാലചന്ദ്രന്‍ എറണാകുളം ലോ കോളജിലെ രണ്ടാം വര്‍ഷ  എല്‍എല്‍.ബി വിദ്യാര്‍ഥിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.