പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ യോഗം ചേര്‍ന്നിട്ട് മാസങ്ങള്‍; വാണിജ്യ തീരുമാനങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്കറിവില്ല

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള വെല്‍ഫെയര്‍ ബ്യൂറോ യോഗം ചേര്‍ന്നിട്ട് മാസങ്ങള്‍ പിന്നിടുന്നു. ചികിത്സാസഹായവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുമ്പോഴും യോഗം ചേരാത്തതില്‍ സേനയില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം, വാണിജ്യതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പതിവാണെന്നും ആക്ഷേപമുണ്ട്. പൊലീസ് ആസ്ഥാനത്ത് കഫറ്റേരിയ സ്ഥാപിക്കാനുള്ള നീക്കം ഇതിന്‍െറ ഭാഗമാണത്രേ. ജീവനക്കാരുടെ താല്‍പര്യപ്രകാരമാണ് കഫറ്റേരിയ സ്ഥാപിക്കുന്നതെന്നും ഇത് ക്ഷേമപ്രവര്‍ത്തനമാണെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറയുന്നത്. എന്നാല്‍, ഇത്തരമൊരു തീരുമാനം എന്തടിസ്ഥാനത്തിലാണ് കൈക്കൊണ്ടതെന്നറിയില്ളെന്ന് ബ്യൂറോയിലെ മറ്റ് അംഗങ്ങള്‍ പറയുന്നു. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ചെയര്‍മാനായ ബ്യൂറോയില്‍ ഒരു ഐ.ജിയും ഡി.ഐ.ജിമാരും പൊലീസ് സംഘടനാ നേതാക്കളും അംഗങ്ങളാണ്.

എ.ഡി.ജി.പിയും ഐ.ജിയും സ്ഥലംമാറിപ്പോയിട്ട് മാസങ്ങളായി. ഇവര്‍ക്കാര്‍ക്കും കഫറ്റേരിയ നിര്‍മാണത്തെക്കുറിച്ച് അറിയില്ലത്രേ. പൊലീസുകാരുടെ ശമ്പളത്തില്‍നിന്ന് പ്രതിവര്‍ഷം 50 രൂപയും സി.ഐ റാങ്കിന് മുകളിലുള്ളവരുടെ കൈയില്‍നിന്ന് 1,000 രൂപയുമാണ് വെല്‍ഫെയര്‍ ബ്യൂറോ ഫണ്ടിലേക്ക് ഈടാക്കുന്നത്. നിലവില്‍ പൊലീസ് ആസ്ഥാനത്ത് കാന്‍റീന്‍ ഉണ്ടെന്നിരിക്കെ, ബ്യൂറോയുടെ പണം ഉപയോഗിച്ച് കഫറ്റേരിയ നിര്‍മിക്കുന്നതിനെതിരെ പൊലീസുകാരില്‍ അമര്‍ഷം ശക്തമാണ്.

 750ഓളം ജീവനക്കാരാണ് ഇവിടുള്ളത്. ഇവരില്‍ ഏറിയപങ്കും വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നവരാണ്. ഇക്കാരണത്താല്‍ നിലവിലെ കാന്‍റീന്‍തന്നെ നഷ്ടത്തിലാണ്. ഈ സാഹചര്യത്തില്‍ പുതിയ കഫേ കൊണ്ടുവരുന്നത് പൊലീസ് ഉന്നതരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.