ആളിയാര്‍: സംയുക്ത ജലക്രമീകരണ ബോര്‍ഡ് വിളിക്കാന്‍ കേരളത്തിന്‍െറ കത്ത്

പാലക്കാട്: ആളിയാര്‍ അണക്കെട്ടില്‍നിന്നുള്ള ജലവിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പറമ്പിക്കുളം-ആളിയാര്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് കേരളം കത്ത് നല്‍കി. ബോര്‍ഡില്‍ അംഗങ്ങളായ തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ്, തമിഴ്നാട് വാട്ടര്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ ചീഫ് എന്‍ജിനീയര്‍മാര്‍ക്കാണ് ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കത്ത് നല്‍കിയത്. പൂജ അവധി കഴിഞ്ഞുള്ള ആഴ്ചയിലോ അല്ളെങ്കില്‍ രണ്ടാഴ്ചക്കുള്ളിലോ യോഗം വിളിക്കണമെന്നാണ് കേരള നിര്‍ദേശം. നടപ്പുജലവര്‍ഷം കരാര്‍ പ്രകാരം ആളിയാറില്‍നിന്ന് കേരളത്തിന് വിട്ടുനല്‍കിയ വെള്ളത്തിന് ബോര്‍ഡ് അംഗീകാരം നല്‍കണം. ശേഷിച്ച വിഹിതം സംബന്ധിച്ച് ഒൗദ്യോഗിക തീരുമാനമെടുക്കേണ്ടതും കേരള-തമിഴ്നാട് പ്രതിനിധികള്‍ ഉള്‍പ്പെട്ട ബോര്‍ഡാണ്.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ജലവിഭവ മന്ത്രി മാത്യൂ ടി. തോമസ് പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് യോഗം വിളിക്കാന്‍ ശിപാര്‍ശ ചെയ്തത്. ആളിയാറില്‍നിന്ന് വെള്ളം ലഭിക്കാത്തത് മൂലമുള്ള പ്രതിസന്ധി തമിഴ്നാട് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സെക്രട്ടറിതലത്തില്‍ ഉടന്‍ കത്തെഴുതും.

നിലവില്‍ 80 ക്യൂസെക്സ് വെള്ളം മാത്രമാണ് ആളിയാറില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് നല്‍കുന്നത്. കേരള ഷോളയാര്‍ വര്‍ഷത്തില്‍ രണ്ടുതവണ നിറച്ചുനല്‍കണമെന്ന കരാര്‍ തമിഴ്നാട് പാലിക്കാത്തത് സംബന്ധിച്ച പ്രശ്നവും കേരളം സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ ഉന്നയിക്കും. സെപ്റ്റംബര്‍ ഒന്നിന് അണക്കെട്ട് നിറച്ചുനല്‍കണമെന്ന വ്യവസ്ഥ ഇത്തവണ തമിഴ്നാട് പാലിച്ചില്ല. ഇതിനുശേഷവും അണക്കെട്ടിലേക്ക് വെള്ളം തുറന്നുവിടുന്നതില്‍ തമിഴ്നാട് അലംഭാവം കാണിച്ചു. അണക്കെട്ടിലെ സമ്പൂര്‍ണ സംഭരണ ശേഷി 2663 അടിയാണ്.

 ഇതിന് അഞ്ചടി താഴെ വരെ വെള്ളം വിട്ടുനല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിച്ചില്ളെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ കേരള ഷോളയാറില്‍ 2652.4 അടി വെള്ളമേയുള്ളൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.