കോട്ടയം: പ്രസവിച്ചു കിടന്ന മകളെ പരിചരിക്കാനാണ് പാലാ സെന്‍റ് മേരീസ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പൂവരണി പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി ലിസി ബന്ധുവിന്‍െറ വീട്ടില്‍നിന്ന് കൊണ്ടുപോയത്. തുടര്‍ന്ന് പണത്തിനായി കന്യാകുമാരി, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലര്‍ക്കും കാഴ്ചവെച്ചു. കോട്ടയത്തെ സാന്ത്വനം അഭയകേന്ദ്രം ചുമതലക്കാരി ആനി ബാബുവിന്‍െറ സഹായത്താല്‍ 2008 മേയ് 27ന് പെണ്‍കുട്ടിയുടെ അമ്മ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്‍കിയ പരാതിയിന്മേലാണ് അന്വേഷണത്തിന് തുടക്കമായത്.
ചങ്ങനാശേരി സി.ഐ പി. ബിജോയി കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, വില്‍പന നടത്തല്‍, മാനഭംഗം എന്നീ കുറ്റങ്ങളാണു ചുമത്തിയത്. പ്രോസിക്യൂഷന്‍ 183 സാക്ഷികളുടെ പട്ടികയും 220 പ്രമാണങ്ങളും 11 തൊണ്ടിസാധനങ്ങളും കോടതിയില്‍ ഹാജരാക്കി. 2014 ഏപ്രില്‍ 29നാണ് പ്രോസിക്യൂഷന്‍ വിചാരണ ആരംഭിച്ചത്. രണ്ടുവര്‍ഷത്തെ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ മൊഴിമാറ്റിയ അമ്പിളിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എന്‍. ഗോപാലകൃഷ്ണനും പ്രതികള്‍ക്കായി അഡ്വ. ബോബന്‍ ടി. തെക്കേല്‍, സി.എസ്. അജയന്‍, രാജു എബ്രഹാം എന്നിവരും ഹാജരായി.
ഒന്നാം പ്രതി ലിസിയെ 18 വര്‍ഷം തടവിനും രണ്ടര ലക്ഷം രൂപ പിഴക്കും ശിക്ഷിച്ച കോടി രണ്ടാം പ്രതി ജോമിനി, മൂന്നാം പ്രതി ജ്യോതിഷ് എന്നിവര്‍ക്ക് 22 വര്‍ഷം വീതം തടവും മൂന്നര ലക്ഷം രൂപ പിഴയും നാലാം പ്രതി തങ്കമണിക്ക് ആറ് വര്‍ഷം തടവും 35,000 രൂപ പിഴയും അഞ്ചാം പ്രതി സതീഷ്കുമാറിന് 14 വര്‍ഷം തടവും 1.65 ലക്ഷം രൂപ പിഴയും ആറാം പ്രതി രാഖിക്ക് 14 വര്‍ഷം തടവും 85,000 രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി കെ. ബാബുവാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി ലിസിക്ക് 366 എ, 372 വകുപ്പുകള്‍ പ്രകാരം 14 വര്‍ഷവും 120 ബി പ്രകാരം നാലുവര്‍ഷം തടവുമാണ് കോടതി വിധിച്ചത്. കേസില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. കുറ്റക്കാരല്ളെന്നു കണ്ട് അഞ്ചുപേരെ കോടതി വെറുതെ വിട്ടിരുന്നു. ഏഴാം പ്രതി പായിപ്പാട് സ്വദേശി ഷാന്‍ കെ. ദേവസ്യ, എട്ടാം പ്രതി ജോബി ജോസഫ്, ഒമ്പതാം പ്രതി തിരുവനന്തപുരം വീരണകാവ് സ്വദേശി ദയാനന്ദന്‍, 11ാം പ്രതി കോട്ടയം രാമപുരം സ്വദേശി ബിനോ അഗസ്റ്റിന്‍, 12ാം പ്രതി കോട്ടയം വെള്ളിലാപ്പള്ളി സ്വദേശി ജോഷി എന്നിവരെയാണു വെറുതെവിട്ടത്. കേസിലെ 10ാം പ്രതി നെയ്യാറ്റിന്‍കര സ്വദേശി ഉല്ലാസ് വിസ്താരം നടക്കുന്നതിനിടെ ജീവനൊടുക്കിയിരുന്നു.
കുറ്റക്കാരാണെന്ന് കണ്ടത്തെിയവരോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. അസുഖമാണ്, കനിവുണ്ടാവണമെന്നായിരുന്നു ഒന്നാം പ്രതി ലിസിയുടെ അപേക്ഷ. ബാക്കിയുള്ളവര്‍ വീട്ടില്‍ വേറെ ആശ്രയത്തിന് ആരുമില്ലായെന്നും കോടതിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.