ജീവനക്കാരുടെ സുരക്ഷ: രണ്ടുമാസത്തിനകം തീരുമാനമെടുത്ത് നടപ്പാക്കണമെന്ന് ഹൈകോടതി

കൊച്ചി: വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നത് രണ്ടുമാസത്തിനകം തീരുമാനമെടുത്ത് നടപ്പാക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഊര്‍ജ സെക്രട്ടറി വെദ്യുതി ബോര്‍ഡുമായി ചര്‍ച്ച ചെയ്ത്  തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു. വൈദ്യുതി ലൈനിലും മറ്റും ജോലി ചെയ്യുന്ന ബോര്‍ഡ് ജീവനക്കാര്‍ ഷോക്കേറ്റ് മരിക്കുന്ന സംഭവം വര്‍ധിച്ച സാഹചര്യത്തില്‍ തടയാന്‍ നടപടിയാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്തുക, സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വൈദ്യുതി ജീവനക്കാരുടെ സംഘടനയും എം. ഉണ്ണികൃഷ്ണനുമാണ് ഹരജി നല്‍കിയത്.

18ഉം അധിലധികവും സമയം ജോലി ചെയ്യേണ്ടിവരുന്ന് തൊഴില്‍ നിയമ ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു. അതേസമയം, ജോലി സമയം നിജപ്പെടുത്തിയും ഓവര്‍ ടൈം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും വൈദ്യുതി ബോര്‍ഡിന്‍െറ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ നിലവിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ജോലി സമയം ഇംഗ്ളീഷിലും മലയാളത്തിലും പ്രസിദ്ധപ്പെടുത്തണം, മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍, ജീവനക്കാരുടെ ക്ഷേമഫണ്ട് രൂപവത്കരണം, പേഴ്സണല്‍ ആക്സിഡന്‍റ് സ്കീം തുടങ്ങിയവയും സ്റ്റാന്‍ഡിങ് ഓര്‍ഡറിലുണ്ട്. ഈ സാഹചര്യത്തില്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജീവനക്കാരുടെ സംഘടനകള്‍ക്ക് ഇക്കാര്യം വൈദ്യുതി ബോര്‍ഡ് മുമ്പാകെ ഉന്നയിച്ച് നടപ്പാക്കിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്. അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണം. സാമ്പത്തിക പരാധീനതയുടെ പേരില്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാതിരിക്കുന്നതാണ് അപകടം കൂടാന്‍ കാരണം.  സ്വകാര്യസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജനറേറ്ററുകളും മറ്റും സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്‍െറ അനുമതി വേണമെന്ന നിയമം നടപ്പാക്കണമെന്നാണ് ഒരുനിര്‍ദേശം. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുക, അപകട സാധ്യതയേറിയ ജോലികള്‍ ചെയ്യുമ്പോള്‍ സബ് എന്‍ജിനീയറുടെ സാന്നിധ്യം ഉറപ്പാക്കുക, ചീഫ് എന്‍ജിനീയറിന് പകരം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറെ സേഫ്റ്റി ഓഫിസറായി ചുമതലപ്പെടുത്തുക തുടങ്ങിയവയാണ് മറ്റുനിര്‍ദേശങ്ങള്‍. ഈ നിര്‍ദേശങ്ങള്‍ പരിശോധിച്ച് രണ്ടുമാസത്തിനകം തീരുമാനമെടുക്കാനാണ് നിര്‍ദേശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.