ശാസ്ത്രീയ കുറ്റാന്വേഷണ പാഠങ്ങളുമായി ക്രൈം മ്യൂസിയം തുടങ്ങി

തിരുവനന്തപുരം: കുറ്റാന്വേഷണങ്ങളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കാന്‍ ക്രൈം മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവിധ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് മ്യൂസിയത്തിന്‍െറ ലക്ഷ്യം.
  ഈഞ്ചയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ സജ്ജീകരിച്ച മ്യൂസിയത്തില്‍ ട്രെയിന്‍ അപകടങ്ങള്‍, റോഡപകടങ്ങള്‍, ലോക്കപ് മരണം തുടങ്ങി വിവിധ സംഭവങ്ങളുടെ ലൈവ് ഡെമോ ഒരുക്കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ശബ്ദവിവരണവും വിവിധ നിര്‍ദേശങ്ങളും ക്രമീകരിച്ചിരിക്കുന്നു.
കള്ളനോട്ടുകള്‍,  വ്യാജ മുദ്രപത്രങ്ങള്‍ തുടങ്ങിയവയും പരിശോധനക്ക് ലഭ്യമാണ്.  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ സ്മാര്‍ട് ക്ളാസ് റൂമും സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് മ്യൂസിയത്തില്‍ പ്രവേശം അനുവദിക്കുക. ഭാവിയില്‍ സ്കൂള്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശനത്തിന് അവസരമൊരുക്കും.

സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍  മ്യൂസിയം ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ചിന് പ്ളാന്‍ ഫണ്ടിനത്തില്‍ അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് മ്യൂസിയം പണിതത്. എട്ട് മാസത്തിനുള്ളില്‍ മ്യൂസിയം പ്രവര്‍ത്തനക്ഷമമാക്കാന്‍ പ്രയത്നിച്ച ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ അഭിനന്ദിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്‍റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി ഡോ.ബി. സന്ധ്യ എന്നിവര്‍ സംസാരിച്ചു. ഐ.ജി എസ്. ശ്രീജിത്ത് സ്വാഗതവും എസ്.പി രാജ്പാല്‍ മീണ നന്ദിയും പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി, ഡി.ജി.പി രാജേഷ് ദിവാന്‍, എ.ഡി.ജി.പിമാരായ ആര്‍. ശ്രീലേഖ, അനില്‍കാന്ത്, ഐ.ജി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.