കേന്ദ്ര സംഗീത നാടക അക്കാദമി: പുരസ്കാരം പ്രഖ്യാപിച്ചശേഷം നോമിനേഷനുമായി കേരളം

കൊല്ലം: കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിന് പരിഗണിക്കാന്‍ സംസ്ഥാനം നോമിനേഷന്‍ അയച്ചത് അവാര്‍ഡ് പ്രഖ്യാപിച്ചശേഷം. സാംസ്കാരിക വകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടായ വീഴ്ചകാരണം മോഹിനിയാട്ട കലാകാരന്‍ കെ.ആര്‍. രാമകൃഷ്ണന്‍, കുച്ചിപ്പുടി നര്‍ത്തകിയായ ശ്രീലക്ഷ്മി ഗോവര്‍ധന്‍ അടക്കം കേരളത്തില്‍നിന്നുള്ള ആറ് പേരാണ് പരിഗണിക്കപ്പെടാതെ പോയത്.
2016 ജനുവരി 10നാണ് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡിന് പരിഗണിക്കാന്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാരുടെ പേരുകള്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്കാരിക വകുപ്പിന് കത്തയച്ചത്.   സമയമുണ്ടായിട്ടും പേര് നിര്‍ദേശിക്കാന്‍ അധികൃതര്‍ തയാറായില്ല. ഏപ്രില്‍ 20ന് അഗര്‍ത്തലയില്‍ നടന്ന ജനറല്‍ കൗണ്‍സിലില്‍ 32 പേരടങ്ങുന്ന യുവകലാകാരന്മാരെ പുരസ്കാരത്തിന് അക്കാദമി തെരഞ്ഞെടുത്തു.  ഇതുസംബന്ധിച്ച വാര്‍ത്ത ഏപ്രില്‍ 25ലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
 എന്നാല്‍, ഏപ്രില്‍ 26ന് അവാര്‍ഡിന് പരിഗണിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള കലാകാരന്മാരുടെ പട്ടിക അക്കാദമിക്ക് അയച്ചു. സംസ്കാരിക വകുപ്പ് അഡീഷനല്‍ സെക്രട്ടറിയുടെ ഒപ്പോടെയായിരുന്നു ഇത്. നൃത്തം, സംഗീതം, നാടകം എന്നീ മൂന്ന് വിഭാഗത്തില്‍ ആറ് പേരെയാണ് ഇതില്‍ നിര്‍ദേശിച്ചത്. കഥകളിയില്‍ കലാമണ്ഡലം ആദിത്യന്‍, കര്‍ണാടക സംഗീതത്തില്‍ (വോക്കല്‍) അഭിരാം ഉണ്ണി, മോഹിനിയാട്ടത്തില്‍ കെ.ആര്‍. രാമകൃഷ്ണന്‍, കുച്ചിപ്പുടിയില്‍ ശ്രീലക്ഷ്മി ഗോവര്‍ധനന്‍, നാടകത്തില്‍ അഭിമന്യു, കഥകളിയില്‍ കെ. സദനം സുരേഷ് എന്നിവരായിരുന്നു പട്ടികയില്‍. 40 വയസ്സിന് താഴെയുള്ളവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. യോഗ്യത ഉണ്ടായിട്ടും സംസ്ഥാനത്തെ കലാകാരന്മാര്‍ക്ക് ലഭിക്കേണ്ട അംഗീകാരം സാംസ്കാരിക വകുപ്പിന്‍െറ അനാസ്ഥമൂലം നഷ്ടപ്പെടുകയായിരുന്നെന്ന ആക്ഷേപം ശക്തമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.