ഫ്ളാറ്റിലെ കൊലപാതകം-കെ.പി.സി.സി മുന്‍ സെക്രട്ടറി രാമദാസ് അറസ്റ്റില്‍

തൃശൂര്‍: കഴിഞ്ഞ മാസം രണ്ടിന് അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്ളാറ്റില്‍ ഷൊര്‍ണൂര്‍ സ്വദേശി സതീഷിനെ മര്‍ദിച്ചു കൊന്ന കേസില്‍ മുന്‍ കെ.പി.സി.സി സെക്രട്ടറി എം.ആര്‍.രാമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്യാത്തതിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ്  പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും രാമദാസിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാനെന്ന് അറിയിച്ച് വിളിച്ചു വരുത്തിയാണ് അറസ്റ്റ്.

 സംഭവത്തിലെ മുഖ്യപ്രതി പുതുക്കാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റഷീദ് ഒളിവിലാണ്.റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് സതീഷിനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. റഷീദിന്‍െറ ഡ്രൈവര്‍ കനകമല വടക്കാട് സ്വദേശി കാണിയത്ത് വീട്ടില്‍ രതീഷ് (32), വടേക്കമുറി മാളിയേക്കല്‍ വീട്ടില്‍ ബിജു (42) എന്നിവരുള്‍പ്പെടെ കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.   വെറുതെയല്ല ഭാര്യയെന്ന ചാനല്‍പരിപാടിയില്‍ മല്‍സരാഥിയായി പങ്കെടുത്ത ശാശ്വതി ഭര്‍ത്താവുമായി അകന്ന് അയ്യന്തോള്‍ പിനാക്കിള്‍ റസിഡന്‍സിയിലെ ഫ്ളാറ്റില്‍ മകളുമായി താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഭാര്യയും കുട്ടിയുമുള്ള റഷീദുമായി ശാശ്വതി പ്രണയത്തിലാകുന്നത്. റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും സതീഷും വിനോദ യാത്രക്ക് പോയി മടങ്ങിയത്തെിയതിന് ശേഷമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ രാമദാസിനെ  കണ്ടശാംകടവിലെ വീട്ടിലത്തെി കണ്ടു. ഇയാള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് കണ്ടത്തെി. കൊല നടന്ന ശേഷം ഫ്ളാറ്റില്‍  രാമദാസ് എത്തിയതായി  പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് രാമദാസിനെ ചോദ്യം ചെയ്തതില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചിട്ടില്ളെന്ന നിലപാടില്‍  ഉറച്ചു നിന്നു. പൊലീസ് ചോദ്യം ചെയ്ത വിവരം പുറത്തു വന്ന ഉടന്‍ തനിക്ക് ബന്ധമില്ളെന്ന വിശദീകരണവുമായി രാമദാസ് രംഗത്ത് വന്നിരുന്നു. ഇതോടെ  പൊലീസ് നിരീക്ഷണത്തിലാക്കി.  പ്രതികളുമായി ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ രഹസ്യമായിട്ടായിരുന്നു പൊലീസിന്‍െറ നീക്കം. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഫോണ്‍ രേഖകളുള്‍പ്പെടെ അസി.കമീഷണര്‍ കെ.ജെ.ജോസും സംഘവും നടത്തിയ ചോദ്യം ചെയ്യലില്‍ രാമദാസ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സംസ്ഥാനത്തിനു പുറത്ത് ഒളിസങ്കേതങ്ങള്‍ മാറിമാറി സഞ്ചരിക്കുന്നുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ്  റഷീദിനെ പിടികൂടാനായി പൊലീസ് കര്‍ണാടകത്തിലേക്ക് തിരിച്ചു. റഷീദിനെ സഹായിച്ച മറ്റു പലരെക്കുറിച്ചും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. റഷീദിന്‍െറ അവിഹിത അധോലോക ബന്ധങ്ങളെ കുറിച്ച് രാമദാസിന് അറിയാമെന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ച രാമദാസിനെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് സുധീരനെ വിമര്‍ശിച്ചതിനത്തെുടര്‍ന്നാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന രാമദാസിനെതിരെ അച്ചടക്കനടപടിയെടുത്ത് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത്. ഒൗഷധി ഡയറക്ടര്‍ബോര്‍ഡ് അംഗമായ രാമദാസ് ഒൗഷധിക്കെതിരെ ആരോപണവുമായി പരസ്യമായി രംഗത്ത് വന്നതും വിമര്‍ശിക്കപ്പെട്ടിരുന്നു. കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരനുമായി ബന്ധമുണ്ടെന്ന ആക്ഷേപവും രാമദാസിനെതിരെയുണ്ട്. അച്ചടക്ക നടപടിക്ക് ശേഷം ജില്ലയിലെ പാര്‍ട്ടി പരിപാടികളിലും സജീവമായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.