ഇറാനിയന്‍ ബോട്ട് കേസില്‍ 11 പേരെയും കുറ്റമുക്തരാക്കി

കൊച്ചി: ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാനിയന്‍ ബോട്ടിലുണ്ടായിരുന്ന 11 പേരെയും എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റവിമുക്തരാക്കി. സമുദ്രാതിര്‍ത്തി ലംഘിച്ചതില്‍ പങ്കില്ലെന്ന് കണ്ടെത്തി എന്‍.ഐ.എ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് ഇറാനിയന്‍ ബോട്ടായ എം.വി ബറൂക്കിയിലുണ്ടായിരുന്നവരെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ കുറ്റവിമുക്തരാക്കിയത്. ഇവര്‍ക്ക് വൈകാതെ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പാക് പൗരനായ അബ്ദുല്‍ ഖാദിര്‍, ഇറാന്‍ പൗരന്മാരായ ഷിര്‍സാദ് റഹീം ബക്ഷ് ബര്‍ജൗറ, ഹൊസൈന്‍ ബര്‍ജൗറ, ജംഷിദ് തറാനി, മുഹമ്മദ് ബലൗച് സഹേദ്, അഹ്മദ് റെന്‍ഡാക് ടാറന്‍ എന്ന മുഹമ്മദ് ഗോല്‍, ഗാസേം തറാനി, പര്‍വിസ് ബലൗച്, വാഹിദ് ബലൗച്, സഹേദ് ജഡ്ജര്‍, ഇല്ലാഹി ബക്ഷ് ബലൗച് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള രേഖകള്‍ എന്‍.ഐ.എ സംഘടിപ്പിച്ച് നല്‍കും. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ കേരള യൂനിവേഴ്സിറ്റിയില്‍നിന്നുള്ള ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുറ്റവിമുക്തരാക്കിയ വിവരം അറിയിച്ചത്. അടുത്തദിവസം ഇറാന്‍െറ സ്വാതന്ത്ര്യ ദിനമാണെന്നും ഈ സമയത്തുള്ള കോടതിയുടെ തീരുമാനം വളരെ സന്തോഷം നല്‍കുന്നതാണെന്നും കോടതിയോട് നന്ദിയുണ്ടെന്നും ഇവര്‍ അറിയിച്ചു.
 അതേസമയം, സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റം ചുമത്തപ്പെട്ട ബറൂക്കിയുടെ ക്യാപ്റ്റന്‍ അബ്ദുല്‍ മജീദിനെതിരായ നടപടിക്രമങ്ങള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കോടതി പറഞ്ഞു. നിസ്സാര കുറ്റം മാത്രം ചുമത്തപ്പെട്ട സാഹചര്യത്തില്‍ ഇയാള്‍ക്കെതിരായ നടപടികളും പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ വഴിയൊരുക്കാനാണ് കോടതിയുടെ തീരുമാനം. ഇതിന്‍െറഭാഗമായി അബ്ദുല്‍ മജീദിനെതിരായ കേസ് ഈമാസം 28ന് വീണ്ടും പരിഗണിക്കും.
 ഇവരെ തിരിച്ചയക്കാനുള്ള യാത്രാരേഖകള്‍ തയാറാകുംവരെ കാക്കനാട് ജയിലില്‍ത്തന്നെ പാര്‍പ്പിക്കാനാണ് തീരുമാനം. ഇവരെ തിരിച്ചയക്കാന്‍ നടപടിയെടുക്കണമെന്ന് ഫോറിനര്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസിന് (എഫ്.ആര്‍.ആര്‍.ഒ) കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.