അധ്യാപക പാക്കേജ്: സര്‍ക്കാര്‍ അപ്പീല്‍ വീണ്ടും

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കിയ പാക്കേജ് വ്യവസ്ഥ റദ്ദാക്കിയ സിംഗ്ള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാറിന്‍െറ അപ്പീല്‍ വീണ്ടും. അധ്യാപക വിദ്യാര്‍ഥി അനുപാതം 1: 45 ആക്കിയ പാക്കേജ് വ്യവസ്ഥയുള്‍പ്പെടെ റദ്ദാക്കിയ നടപടി ചോദ്യം ചെയ്താണ് ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
അധ്യാപക പാക്കേജിനെതിരെ കോടതിയെ സമീപിച്ച 122 സ്കൂള്‍ മാനേജ്മെന്‍റുകളെ എതിര്‍കക്ഷിയാക്കിയാണ് പുതിയ അപ്പീല്‍. സര്‍ക്കാര്‍ നേരത്തേ നല്‍കിയ അപ്പീല്‍ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്. 2015 -16 മുതല്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം 1:45 ആയി നിശ്ചയിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് 2009ല്‍ നിലവില്‍ വന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയിരുന്നു.  
കേന്ദ്ര വിദ്യാഭ്യാസ നിയമ പ്രകാരം ഒന്നുമുതല്‍ അഞ്ച് വരെ ക്ളാസുകളില്‍ 1:30 എന്ന അനുപാതത്തിലും 6,7,8 ക്ളാസുകളില്‍ 1:35 എന്ന അനുപാതത്തിലുമാണ് അധ്യാപക നിയമനം നടത്തേണ്ടതെന്ന് സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
 ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.  കേന്ദ്ര നിയമം അനുസരിച്ച് സ്കൂള്‍ തലത്തിലെ കണക്കെടുത്താണ് അനുപാതം നിശ്ചയിക്കേണ്ടതെന്ന് അപ്പീലില്‍ പറയുന്നു. എന്നാല്‍, ക്ളാസ് തലത്തില്‍ അനുപാതം നിശ്ചയിക്കണമെന്നാണ് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവില്‍ പറയുന്നത്.
 ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥക്ക് വിരുദ്ധമാണ്. ഈ അനുപാതം കണക്കാക്കിയാല്‍ 10,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടി വരും.  ഇതുമൂലം വര്‍ഷം തോറും 2000 കോടിയുടെ അധിക  ബാധ്യത സര്‍ക്കാറിന് ഉണ്ടാകും.
വസ്തുതകള്‍ മനസ്സിലാക്കാതെയാണ് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവെന്നും ഹരജിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.