മകനെക്കൊണ്ട് ഒൗദ്യോഗികവാഹനം ഓടിപ്പിച്ച സംഭവം: ഐ.ജിക്കെതിരെ കേസെടുക്കുന്നത് ഹൈകോടതി തടഞ്ഞു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഒൗദ്യോഗികവാഹനം ഓടിപ്പിച്ച കേസില്‍ ഐ.ജി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കേസെടുക്കരുതെന്ന് ഹൈകോടതി.
രാമവര്‍മപുരം പൊലീസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതാണ് ജസ്റ്റിസ് പി. ഉബൈദ് തടഞ്ഞത്. ഹൈകോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കണം ഉത്തരവിന്മേലുള്ള തുടര്‍ നടപടികളെന്ന് കോടതി വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുരേഷ് രാജ് പുരോഹിത് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് വാഹനം ഓടിപ്പിച്ചതുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മോട്ടോര്‍ വാഹന നിയമം, അഴിമതി നിരോധനിയമം എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി സ്വദേശി കെ.ടി. ബെന്നിയാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹരജിക്കാരന്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയതെന്നും കുറ്റകൃത്യം നേരിട്ട് കാണുകയോ അറിയുകയോ ചെയ്തില്ളെന്നിരിക്കെ ഉള്ളടക്കത്തിന്‍െറ സത്യാവസ്ഥ പരിശോധിക്കാതെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട നടപടി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ളെന്നും കേസ് പരിഗണിച്ച സിംഗ്ള്‍ബെഞ്ച് വ്യക്തമാക്കി.അഴിമതി നിരോധ നിയമപ്രകാരമാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
എന്നാല്‍, ഈ സംഭവത്തില്‍ എങ്ങനെയാണ് ഈ നിയമം നിലനില്‍ക്കുന്നതെന്ന് വ്യക്തമല്ല. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കേസാണ് നിലനില്‍ക്കുക. മാത്രമല്ല, ഹരജിക്കാരനെതിരെ വകുപ്പുതല അന്വേഷണവും നടക്കുകയാണ്.  വിജിലന്‍സ് കോടതിക്ക് ലഭിക്കുന്ന പരാതികളില്‍ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും ഹൈകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വിജിലന്‍സ് കോടതി പാലിച്ചിട്ടില്ളെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. അതേസമയം, ബെന്നി നല്‍കിയ പരാതിയിലെ എതിര്‍കക്ഷിയായ വിയ്യൂര്‍ എസ്.ഐ എം.എം. മഞ്ജുദാസും വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി ഈ ഹരജി തീര്‍പ്പാക്കി. തുടര്‍ന്ന് സുരേഷ് രാജ് പുരോഹിതിന്‍െറ ഹരജിയില്‍ സര്‍ക്കാറിനും പരാതിക്കാരനായ കെ.ടി. ബെന്നിക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.