ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാള പാഠപുസ്തകം വരുന്നു

കോഴിക്കോട്: മലയാളം പഠിക്കാന്‍ കുട്ടികളില്ലാതെ സംസ്ഥാനത്ത് സ്കൂളുകള്‍ പൂട്ടുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തര ആവശ്യത്തത്തെുടര്‍ന്ന് മലയാളം പഠിക്കാന്‍ പുസ്തകം ഇറങ്ങുന്നു.  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പും ഭാഷാസമന്വയ വേദിയും ചേര്‍ന്നാണ് പുസ്തകം തയാറാക്കുന്നത്. പുസ്തകത്തിന്‍െറ പേര് മലയാളം സീഖ്നേ കേലിയേ ( മലയാളം പഠിക്കാന്‍) എന്നാണ്. കോഴിക്കോട്ടെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടകളില്‍ നിരന്തരം ആവശ്യക്കാരെ തുടര്‍ന്ന് ഇവിടത്തെ കച്ചവടക്കാരില്‍നിന്ന് ഉയര്‍ന്ന ആശയമാണ് യാഥാര്‍ഥ്യമാകുന്നത്.

ദിനേന ചുരുങ്ങിയത് അമ്പത് പേരെങ്കിലും ‘മലയാളം സീഖ്നേ കേലിയേ’ പുസ്തകം തേടി എത്തുന്നതായി സ്റ്റേഡിയം ബില്‍ഡിങ്ങില്‍ ഗുഡ് ബുക്സ് നടത്തുന്ന സണ്ണി ജോസഫ് പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തൊഴിലാളികളില്‍ മിക്കവരും നല്ല വായനക്കാരാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നവഭാരത് ടൈംസിന്‍െറ ഹിന്ദി പത്രം ദിനേന നൂറിലേറെ ചെലവാകുന്നുണ്ട്. രാജസ്ഥാന്‍ പത്രികക്കും വായനക്കാരുണ്ട്.  ഹിന്ദി നോവല്‍, കവിത, ആനുകാലികങ്ങള്‍ എന്നിവ വായിക്കുന്ന നിരവധി പേരുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി വിഭാഗം മുന്‍ തലവന്‍ ഡോ. ആര്‍സുവിന്‍െറ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പുസ്തകം തയാറാക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

ഹിന്ദി പണ്ഡിതരായ ഡോ. പി.കെ. രാധാമണി, ഡോ. എം.കെ. പ്രീത, വേലായുധന്‍ പള്ളിക്കല്‍, ഡോ. പി.കെ. ഷബീല, ഡോ. പി.കെ. ചന്ദ്രന്‍, ഡോ. ഒ. വാസവന്‍, ഡോ. പി.ഐ. മീര തുടങ്ങിയവരും സംഘത്തിലുണ്ടാവും. ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍പോലും മലയാളം തെറ്റായ അര്‍ഥത്തില്‍ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഡോ. ആര്‍സു പറയുന്നു. അനുവാദ് കരോ എന്ന ഹിന്ദി വാക്കിന്‍െറ വിവര്‍ത്തനം ചെയ്യുക എന്നാണ്. മലയാളത്തില്‍  അര്‍ഥം വേറെയാണ്. ചോര്‍, ശിക്ഷ, കല്യാണ്‍ തുടങ്ങിയ വാക്കുകളുടെ കാര്യവും സമാനമാണ്. മസാലക്കട, ഫിഷ്മാര്‍ക്കറ്റ്, പച്ചക്കറിക്കട തുടങ്ങിയ സ്ഥലങ്ങളില്‍  ഉപയോഗിക്കാവുന്ന വാക്കുകളാണ് പുസ്തകത്തില്‍ ഉണ്ടാവുക.

ഹിന്ദി അറിയാതെ ബുദ്ധിമുട്ടുന്ന കരാറുകാര്‍ക്കും മറ്റും പുസ്തകം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നൂറിനും ഇരുനൂറിനും ഇടയില്‍ പേജുള്ള പുസ്തകം മൂന്ന് മാസത്തിനകം പുറത്തിറക്കും. പുസ്തകത്തില്‍ ചേര്‍ക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികളുമായി വെള്ളിയാഴ്ച വൈകീട്ട് 4.30ന് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചര്‍ച്ച നടക്കും. മറ്റേത് നാട്ടില്‍ പോയാലും അവിടെയുള്ള മലയാളി അസോസിയേഷനുകള്‍ കേരളീയര്‍ക്ക് സുരക്ഷയാകുന്ന സാഹചര്യം കേരളത്തില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് ഒരുക്കുക എന്ന ലക്ഷ്യത്തില്‍ ഇതര സംസ്ഥാന അസോസിയേഷനുകള്‍ രൂപവത്കരിക്കാനുള്ള ചര്‍ച്ചയും ഇവിടെ നടക്കും.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.