ലഹരിക്കെതിരെ സ്കൂൾതലങ്ങളിൽ നടപ്പാക്കുന്ന സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരത്തിന്റെ പ്രഖ്യാപനം നിർവഹിച്ച മന്ത്രി എൻ. ഷംസുദ്ദീൻ എസ്.ഐ.ഇ.ടി ഡയറക്ടർ സിബി മുഹമ്മദിനൊപ്പം
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പോരാട്ടമായ ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരെ സ്കൂൾതലങ്ങളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് മത്സരം ഒരുക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ എസ്.ഐ.ഇ.ടിയും (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ ടെക്നോളജി) ആഭ്യന്തര വകുപ്പും സംയുക്തമായാണ് ‘തൂഫാൻ - ലഹരിക്കെതിരെ പോരാട്ടം’ എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്. എസ്.ഐ.ഇ.ടി ഡയറക്ടർ സിബി മുഹമ്മദിനൊപ്പം ഷോർട്ട് ഫിലിം മത്സരത്തിന്റെ പ്രഖ്യാപനം മന്ത്രി നിർവഹിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ആദ്യഘട്ടത്തിൽ ജില്ലാതലങ്ങളിലാണ് മത്സരം നടക്കുക. ജില്ലയിൽ നിന്നും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളുമുണ്ട്.
ജില്ലാതലത്തിൽ 10,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനമായി നൽകുന്നത്. സംസ്ഥാനതല ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റുമാണ്. 75,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റുമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 50,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും ലഭിക്കും.
ലഹരി എന്ന മഹാവിപത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കാൻ വിദ്യാർഥികളുടെ സർഗശേഷിക്ക് വലിയ രീതിയിൽ സാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇതിനകം തന്നെ നിരവധി വിദ്യാർഥികൾ ഷോർട്ട് ഫിലിം തയാറാക്കി അയച്ചുതന്നിരുന്നുവെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് മത്സരത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.