കാപ്പ കേസിൽ ഉൾപ്പെടുത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ച പ്രതി വിഷ്ണു
അങ്കമാലി: വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു. തുറവൂർ പുല്ലാനി ചാലാക്ക വിഷ്ണു എന്ന പുല്ലാനി വിഷ്ണുവിനെ(35)യാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
അങ്കമാലി, നെടുമ്പാശ്ശേരി, കാലടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണിയാൾ. അതിനിടെ കഴിഞ്ഞ ദിവസം തുറവുർ ഉതുപ്പ് കവലയിൽ പുല്ലാനി സ്വദേശിയായ യുവാവിനെ കാർ തടഞ്ഞ് നിർത്തി ക്രൂരമായി മർദിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകിയതിന് യുവാവിന്റെ വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മാസം 28ന് പ്രതിയും സംഘവും പുല്ലാനി ഭാഗത്തെ ജാതി തോട്ടത്തിൽ ചീട്ട് കളിക്കുകയും മദ്യപിച്ച് ബഹളം വയ്ക്കുകയും ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു ഈ അക്രമം.
ഈ കേസിലാണ് റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ ജി.പ്രിയങ്കയുടെ ഉത്തരവിനെത്തുടർന്ന് അങ്കമാലി പൊലീസ് പ്രതിയെ പിടികൂടുകയും കാപ്പ പ്രകാരം ജയിലിലടക്കുകയും ചെയ്തത്. ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നിർദേശത്തെത്തുടർന്ന് അങ്കമാലി സബ് ഇൻസ്പെക്ടർമാരായ ടി.ഐ ബാബു, പി.എം റാസിക്ക്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.കെ. അനൂപ്, കെ.ആർ. മഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.എം. ഷെഫീക്ക്, വി.പി. തരുൺ, വി. ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.