വർഗീസ്​ ജോർജ്​ ജെ.ഡി.യു സെക്രട്ടറി ജനറൽ സ്​ഥാനം രാജിവെച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ജെ.ഡി.യു സെക്രട്ടറി ജനറല്‍ സ്ഥാനം ഡോ. വര്‍ഗീസ് ജോര്‍ജ് രാജിവെച്ചു. രാജി തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്ന് വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ജെ.ഡി.യു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ജെ.ഡി.യു സംസ്ഥാന കമ്മറ്റി യോഗം ഇന്ന് കോഴിക്കോട് ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് കക്ഷികളുടെ വോട്ട് ജെ.ഡി.യുവിന് ലഭിച്ചില്ലെന്ന് സംസ്ഥാന ഭാരവാഹി യോഗം നേരത്തെ വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സ്ഥാനാര്‍ഥികളുടെ കൂട്ടതോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനേയും മുസ് ലിം ലീഗിനേയും കടന്നാക്രമിച്ച് സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാർ രംഗത്തു വരുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫില്‍ തന്നെ തുടരാന്‍ തീരുമാനം എടുത്ത സംസ്ഥാന നേതൃത്വത്തിന് എതിരെ യോഗത്തില്‍ വികാരം ഉയര്‍ന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നും പരാജയം ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനം വന്നു. യു.ഡി.എഫ് സംവിധാനം അഴകുഴമ്പന്‍ സംവിധാനമായി മാറി. പാലക്കാട് തോല്‍വിയില്‍ യു.ഡി.എഫ് കര്‍ശന നടപടിയെടുത്തില്ല. അതാണ് വീണ്ടും കാലുവാരലിലേക്ക് നയിച്ചതെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. നേമത്ത് ബി.ജെ.പിക്ക് വോട്ട് മറിച്ച കോൺഗ്രസുകാര്‍ വടകരയിലെത്തിയപ്പോള്‍ ആർ.എം.പിക്ക് വോട്ട് നല്‍കി ജെ.ഡി.യു.വിനെ ചതിച്ചു. വടകരയില്‍ ലീഗ് വോട്ടും പൂര്‍ണമായും ജെ.ഡി.യു.വിന് കിട്ടിയില്ലെന്ന് യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.