കാക്കി അണിഞ്ഞെത്തും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും

മലപ്പുറം: ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ‘ലുക്കില്ളെന്ന’ പരാതി വൈകാതെ തീരും. തൊപ്പിയും ഷൂവും കാക്കി യൂനിഫോമില്‍ നെയിംബോര്‍ഡും പദവി തെളിയിക്കുന്ന നക്ഷത്രങ്ങളുമൊക്കെയായി ഉടന്‍ ഇവരെ കാണാം. കോര്‍പറേഷന്‍, നഗരസഭ എന്നിവക്ക് കീഴിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സമാനമായ യൂനിഫോം ആരോഗ്യവകുപ്പിലും വൈകാതെ നടപ്പാകും. ആരോഗ്യവകുപ്പ് ഡയറക്ടറും ധനകാര്യവകുപ്പും അംഗീകരിച്ച ഇക്കാര്യം സംബന്ധിച്ച ശിപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ആഗസ്റ്റ് 16ന് ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.
പൊലീസുകാര്‍ക്ക് തുല്യമായ കാക്കി വസ്ത്രത്തിനൊപ്പം തൊപ്പി, ഷൂ എന്നിവ അടങ്ങിയതാണ് യൂനിഫോം.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് -1, ഗ്രേഡ് -2, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് -1, ഗ്രേഡ് -2 എന്നിങ്ങനെ തസ്തികകളുടെ സ്ഥാനത്തിനനുസരിച്ച് യൂനിഫോമിലെ നക്ഷത്രങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകും. നെയിംബോര്‍ഡും ഇതിന്‍െറ ഭാഗമാണ്. പരിശോധനാ സമയത്താകും യൂനിഫോം ധരിക്കുക. യൂനിഫോമില്ലാത്തതിനാല്‍ മിന്നല്‍ പരിശോധനക്കും മറ്റും  ഇവര്‍ക്ക് ഏറെ പരിമിതികളുണ്ട്. സ്വയം പരിചയപ്പെടുത്തിയാലും പലരും ഇവരെ വിശ്വാസത്തിലെടുക്കാറില്ല.

കൈയേറ്റങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്നവരുമുണ്ട്. ഇവ ചെറുക്കാനും ജോലിക്ക് ഗൗരവസ്വഭാവവും വിശ്വാസ്യതയും ഉളവാക്കാനും യൂനിഫോം പ്രയോജനകരമാകും. സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ നാലായിരത്തഞ്ഞൂറോളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുണ്ട്. യൂനിഫോം ആവശ്യമുന്നയിച്ച് കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂനിയന്‍ സമരരംഗത്തിറങ്ങിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT