പാലക്കാട്/തൃക്കരിപ്പൂര്‍: ദുരൂഹ സാഹചര്യത്തില്‍ പാലക്കാട്, കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നായി യുവാക്കള്‍ കാണാതായ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ യു.എ.പി.എ പ്രകാരം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പാലക്കാട് യാക്കര സ്വദേശികളായ ഈസ, ഈസയുടെ ഭാര്യ ഫാത്തിമ, ഈസയുടെ സഹോദരന്‍ യഹിയ, ഭാര്യ മറിയം, കഞ്ചിക്കോട് സ്വദേശി ഷിബി എന്നിവര്‍ കാണാതായ സംഭവത്തില്‍ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ഡിവൈ.എസ്.പി എം.കെ സുല്‍ഫിക്കര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കാസര്‍കോട് തിരോധാന കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി സുനില്‍ ബാബുവാണ് ബന്ധുക്കളെ കാണാതായത് സംബന്ധിച്ച ഒമ്പതു കേസുകളില്‍ ഏകീകരണവും ചില കേസുകളില്‍ യു.എ.പി.എയും ആവശ്യപ്പെട്ടത്. കാണാതായവരുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യു.എ.പി.എകൂടി ചുമത്താന്‍ കഴിയുമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
എറണാകുളം പാലാരിവട്ടത്ത് മറിയത്തിന്‍െറ (മെറിന്‍) സഹോദരന്‍ നല്‍കിയ പരാതിയില്‍ യഹിയക്കെതിരെ മുമ്പ് യു.എ.പി.എ ചുമത്തിയിരുന്നു. പാലാരിവട്ടത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരെ മുംബൈയില്‍ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്‍െറ അടസ്ഥാനത്തിലാണ് പാലക്കാട് നിന്നുള്ള കേസ് യു.എ.പി.എ പ്രകാരം അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അന്വേഷണ സംഘം അറിയിച്ചു. ഖുറൈശി, റിസവാന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കൊച്ചി തമ്മനം സ്വദേശിനിയായ മറിയത്തിനെ കാണാനില്ളെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതിയിലാണ് പൊലീസ് ആദ്യം യു.എ.പി.എ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.