കൊച്ചി: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍നിന്ന് അറസ്റ്റുചെയ്ത അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തമ്മനം സ്വദേശിനിയായ മെറിന്‍ എന്ന മര്‍യമിനെ ഭീകര സംഘടനയായ ഐ.എസിലേക്ക് ഇവര്‍ റിക്രൂട്ട് ചെയ്തതായി അന്വേഷണസംഘം കോടതിയില്‍ വാദിച്ചു. കേസിന്‍െറ അന്വേഷണച്ചുമതലയുള്ള എറണാകുളം സിറ്റി പൊലീസ് അസി. കമീഷണര്‍ കെ.വി. വിജയന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്.
സാകിര്‍ നായികിന്‍െറ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലെ ഗെസ്റ്റ് റിലേഷന്‍സ് ഓഫിസര്‍ അര്‍ഷി ഖുറൈശി (45), ഇയാളുടെ സഹായി താണെ കല്യാണ്‍ സ്വദേശി റിസ്വാന്‍ ഖാന്‍ (53) എന്നിവരെ കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘം നവിമുംബൈയിലെ നെരൂളില്‍നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. ഞായറാഴ്ച കൊച്ചിയിലത്തെിച്ച ഇവരെ തിങ്കളാഴ്ച വൈകുന്നേരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ മുമ്പാകെ ഹാജരാക്കിയത്. മെറിന്‍ ജേക്കബിനെ 2014 സെപ്റ്റംബറില്‍ മുംബൈയിലത്തെിച്ച് ഇസ്ലാമിലേക്ക് മതംമാറ്റിയെന്നാണ് പരാതി. സഹോദരന്‍ എബിന്‍ ജേക്കബാണ് ഇതുസംബന്ധിച്ച് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവും കേസിലെ രണ്ടാം പ്രതിയുമായ ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യയും ഒന്നാം പ്രതി അര്‍ഷി ഖുറൈശിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മര്‍യം എന്ന് പേരു നല്‍കിയ ശേഷം ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തുവെന്നുമായിരുന്നു പരാതി.
ഒന്നും രണ്ടും പ്രതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും മൂന്നാം പ്രതി റിസ്വാന്‍ പെണ്‍കുട്ടിയുടെ രക്ഷിതാവായി നിന്ന് വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്തശേഷം തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ വാദം കണക്കിലെടുത്താണ് കോടതി കസ്റ്റഡി അനുവദിച്ചത്. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമാണെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, പൊലീസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.