കല്‍പറ്റ: ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭയപ്പെടുത്തി ആദിവാസി യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിന് എസ്.ഐക്ക് സസ്പെന്‍ഷന്‍. അതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയുമായി യുവതികള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ചെന്നിട്ടും കേസെടുക്കാന്‍ വൈകിയതിനാണ് വെള്ളമുണ്ട എസ്.ഐ എ.കെ. ജോണിയെ കണ്ണൂര്‍ ഐ.ജി ദിനേന്ദ്ര കശ്യപ് സസ്പെന്‍ഡ് ചെയ്തത്.വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പണിയ കോളനിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ‘മാധ്യമ’മാണ് സംഭവം പുറംലോകത്തത്തെിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതികളെ ആക്രമിക്കുകയായിരുന്നു. പടിഞ്ഞാറത്തറ കാപ്പിക്കളം സ്വദേശി രാമന്‍, തെങ്ങുംമുണ്ട സ്വദേശി നാസര്‍ എന്നിവരെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരാതിയുമായി എത്തിയ ആദിവാസികള്‍ക്ക് നിയമസംരക്ഷണവും സഹായവും ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നു. മൂന്നുദിവസം കഴിഞ്ഞാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാലുദിവസം കഴിഞ്ഞാണ് യുവതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയത്.പ്രതികളിലൊരാളായ രാമന്‍ ഇതേ കോളനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് താമസം. ഇഞ്ചിക്കൃഷിക്ക് വന്ന ഇയാള്‍ രാത്രി കൂട്ടുകാരെ വിളിച്ചുവരുത്തി മദ്യപിക്കാറുണ്ടായിരുന്നെന്നും മദ്യലഹരിയില്‍ ബഹളമുണ്ടാവാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവം നടന്ന അന്നും പ്രതികള്‍ മദ്യലഹരിയിലായിരുന്നത്രേ.
പുറത്തുനിന്ന് വരുന്നവര്‍ കോളനിയില്‍ താമസിക്കുകയോ, ഇത്തരക്കാര്‍ക്ക് താമസം ഒരുക്കുകയോ ചെയ്യരുതെന്ന് ഉന്നത പൊലീസ് അധികാരികളുടെ കര്‍ശന നിര്‍ദേശം നിലവിലുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. മലമുകളില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഈ കോളനി കേന്ദ്രീകരിച്ച് പുറത്തുനിന്നത്തെുന്നവരുടെ നേതൃത്വത്തില്‍ മദ്യവില്‍പന വ്യാപകമാണെന്നും പരാതിയുണ്ട്. പ്രതിഷേധം ശക്തമായതോടെ മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.