ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം നടക്കുന്ന ദക്ഷിണ സുഡാനില്‍ നിന്ന് മലയാളികളടങ്ങിയ 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ സി-17 വിമാനത്തിലെത്തിയ 46 മലയാളികളും 32 തമിഴ്നാട്ടുകാരും പുലർച്ചെ അഞ്ചു മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കലക്ടറും തിരിച്ചെത്തിയവരെ സ്വീകരിച്ചു.
വിദേശകാര്യ സഹമന്ത്രി മേജർ വി.കെ സിങ് ഇവരെ അനുഗമിച്ചിരുന്നു. നാട്ടിലെത്താൻ വിസമ്മതിച്ച് ബിസിനസുകാർ അടക്കമുള്ള 300ലധികം പേർ സുഡാനിൽ ഇപ്പോഴുമുണ്ടെന്ന് വി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. സുഡാനിൽ നിന്ന് ഉഗാണ്ടയിലെത്തി ഇന്ധനം നിറച്ച ശേഷമാണ് പ്രത്യേക വിമാനം ഇന്ത്യയിലേക്കു തിരിച്ചത്. ഇതിനുള്ള സൗകര്യങ്ങൾ ഉഗാണ്ട സർക്കാർ ചെയ്തു തന്നു. സുഡാനിലെ ഭരണാധികാരികളുമായി സംസാരിച്ചതായും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയെന്നും വി.കെ സിങ് പറഞ്ഞു.
മടങ്ങിയെത്തിയവരിൽ ഏഴു സ്ത്രീകളും മൂന്നു കുട്ടികളും രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു. ദക്ഷിണ മേഖലയിലെ യാത്രക്കാരെയിറക്കിയ ശേഷം വിമാനം ഡല്‍ഹിക്ക് തിരിച്ചു. സുഡാനിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഉടൻ ഡൽഹിയിലെത്തും.
സര്‍ക്കാര്‍ സേനയും മുന്‍ വിമതസേനയുമായി ഏറ്റുമുട്ടുന്ന ദക്ഷിണ സുഡാനിൽ 600ഓളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതിൽ 450 പേർ തലസ്ഥാനമായ ജൂബയിലാണുള്ളത്. സര്‍ക്കാര്‍ സേനയും വിമതസേനയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യം പ്രയോജനപ്പെടുത്തി പരമാവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി ‘ഓപറേഷന്‍ സങ്കട്മോചന്‍’ എന്ന് പേരിട്ട ഒഴിപ്പിക്കല്‍ നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Operation #SankatMochan
— Vikas Swarup (@MEAIndia) July 14, 2016
Leading from the front! @Gen_VKSingh addresses evacuees onboard the C17 pic.twitter.com/zZAJTQrgJY
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.