?????

ബുള്ളറ്റുമായി സൗമ്യ ‘ഹിമാലയന്‍’ ലക്ഷ്യത്തിലേക്ക്

കാസര്‍കോട്: ലോകത്തിലെ ഉയരംകൂടിയ പാതയിലൊന്നായ ഹിമാലയത്തിലെ കര്‍ദുംഗ് ലായിയിലേക്കുള്ള സാഹസിക യാത്രയില്‍ ഇരിയണ്ണിക്കാരി പി.എന്‍. സൗമ്യ ഇടംനേടി. റോയല്‍ എന്‍ഫീല്‍ഡ് കമ്പനി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സാഹസിക യാത്രയിലാണ് സൗമ്യ പങ്കെടുക്കുന്നത്. സ്കൂളിലേക്ക് സൈക്കിളിലായിരുന്നു സൗമ്യ യാത്ര ചെയ്തിരുന്നത്. അല്‍പം മുതിര്‍ന്നപ്പോള്‍ യാത്ര സ്കൂട്ടറിലാക്കി. പിന്നീട് മംഗളൂരുവിലെ കോളജ് പഠനകാലത്ത് യാത്ര ബുള്ളറ്റിലേക്ക് മാറ്റി.

വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ സൗമ്യക്ക് ഒരു ഡിമാന്‍ഡേ ഉണ്ടായിരുന്നുള്ളൂ. കെട്ടാന്‍ പോകുന്നവന് ബുള്ളറ്റ് ഓടിക്കാനറിയണം. പിന്നാലെ ഭര്‍ത്താവ് വിപിന്‍ ഗോപന് പേരുമിട്ടു ‘ബുള്ളറ്റ് ഗുരു’. ഇരിയണ്ണി ‘സ്നേഹാലയ’ത്തിലെ കെ.വി. നാരായണന്‍െറയും എസ്.വി. പങ്കജത്തിന്‍െറയും മകളാണ് സൗമ്യ. ബംഗളൂരുവില്‍ ഐ.ടി കമ്പനയില്‍ ജോലി ചെയ്യുമ്പോഴാണ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി പെണ്‍കുട്ടികളുടെ ബൈക്ക് യാത്ര ‘ഹിമാലയന്‍ ഒഡീസി’ സംഘടിപ്പിക്കുന്നതറിഞ്ഞത്.

കമ്പനി അവധി നിഷേധിച്ചപ്പോള്‍ ജോലി രാജിവെച്ചു. ഉയരത്തിലുള്ള റോഡുവഴിയുള്ള അപകടകരമായ സാഹസികയാത്ര പുരുഷന്മാര്‍ക്കുവേണ്ടി മാത്രമാണ് ഇതുവരെ സംഘടിപ്പിച്ചത്. പുരുഷന്മാരുടെ കൂടെ പെണ്‍കുട്ടികളെ അയക്കുമായിരുന്നു. ഇത്തവണ വനിതാ റൈഡര്‍ മഹാരാഷ്ട്രക്കാരി  ഉഷാ പാറ്റോളിന്‍െറ നേതൃത്വത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗത്തുനിന്നുള്ള 12 പെണ്‍കുട്ടികള്‍ സാഹസികയാത്രക്ക് തുടക്കമിടുകയാണ്. അതില്‍ ഒരേയൊരു മലയാളിയാണ് സൗമ്യ.

പെണ്‍കുട്ടികളുടെ ആദ്യ മോട്ടോര്‍ സൈക്കിള്‍ ക്ളബായ ബൈക്കേര്‍ണിയില്‍ അംഗമായ സൗമ്യ അതുവഴിയാണ് ഹിമാലയം ഒഡീസിയിലേക്ക് എത്തിയത്. ജൂലൈ ഒമ്പതിന് ഡല്‍ഹിയില്‍ നിന്ന് യാത്ര പുറപ്പെടും. 18 ദിവസത്തെ യാത്ര. ഡല്‍ഹി, മണാലി, ലേ, ലഡാക്ക്, ഏറ്റവും ഒടുവില്‍ സമുദ്രനിരപ്പില്‍ നിന്നും18380 അടി ഉയരത്തിലെ കര്‍ദുംഗ്-ലാ റോഡില്‍ എത്തിച്ചേരും. അഞ്ചു മണിക്കൂര്‍ അവിടെ തങ്ങും. ഓക്സിജന്‍ കുറവായതിനാല്‍ കൂടുതല്‍ നില്‍ക്കാന്‍ കഴിയില്ല. ജൂലൈയില്‍ സൈന്യം ഈ റോഡ് തുറന്നുകൊടുക്കും. ‘മഴയും ഉരുള്‍പൊട്ടലും നിറഞ്ഞ വഴികളാണിത്. എന്നെ കൊതിപ്പിക്കുന്നതും അതാണ്’-സൗമ്യ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.