400 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് സ്വകാര്യ–വിദേശ നിക്ഷേപം

ന്യൂഡല്‍ഹി: 400 റെയില്‍വേ സ്റ്റേഷനുകളുടെയും ചെറുകിട-ഇടത്തരം വിമാനത്താവളങ്ങളുടെയും നവീകരണവും നിയന്ത്രണവും സ്വകാര്യമേഖലയുടെ കൈകളിലേക്ക്. വൈകാതെ താല്‍പര്യപത്രം ക്ഷണിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വെളിപ്പെടുത്തി. ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമെന്ന് ജെയ്റ്റ്ലി പറഞ്ഞു.

സ്വകാര്യ പങ്കാളികള്‍ക്ക് പുറമേ, വിദേശസ്ഥാപനങ്ങള്‍ക്കും നവീകരണപ്രവര്‍ത്തനത്തിന് അവസരം നല്‍കും. വിമാനത്താവള നടത്തിപ്പില്‍ മാനേജ്മെന്‍റ് പങ്കാളിത്തം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വിശദപദ്ധതി വൈകാതെ പ്രഖ്യാപിക്കും. റെയില്‍വേ, വ്യോമയാന മന്ത്രാലയങ്ങള്‍ എന്നിവ ഇതിന്‍െറ പണിപ്പുരയിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിന് ദേശീയനിധി രൂപവത്കരിച്ചിട്ടുണ്ട്. അതില്‍ പങ്കാളികളാകാന്‍ ആഗോള കമ്പനികളെ ക്ഷണിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാറിന്‍െറ മുതല്‍മുടക്ക് കുറക്കുന്നതിന്‍െറകൂടി ഭാഗമാണ് ഈ പതിച്ചുകൊടുക്കലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അന്താരാഷ്ട്രതലത്തില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞത് പ്രയോജനപ്പെടുത്തി എക്സൈസ് തീരുവ വര്‍ധിപ്പിച്ചതുവഴി കിട്ടിയ വരുമാനത്തില്‍ കുറെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവാക്കാന്‍ തല്‍ക്കാലം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അത് എക്കാലവും പിന്തുടരാവുന്ന മാര്‍ഗമല്ളെന്നാണ് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.