ചാലക്കുടി: ഇടവേളക്ക്ശേഷം കാടുകുറ്റി നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്യപൈപ്പ് വീണ്ടും പൊട്ടിയൊഴുകി. കാതിക്കുടത്തെ തീരദേശ റോഡില്‍ കാരിക്കത്തോട്ടിലെ പാലത്തിനടിയിലാണ് പൈപ്പ് പൊട്ടിയത്. ശനിയാഴ്ച വൈകീട്ട് ഈ ഭാഗത്ത് തോടിന് ഇരുവശത്തെയും കാടുകള്‍ വെട്ടിനീക്കിയ തൊഴിലാളികള്‍ക്ക് ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു.
തുടര്‍ന്ന് പണി നിര്‍ത്തിവെച്ച് നടത്തിയ അന്വേഷണത്തിലാണ് പൈപ്പ് പൊട്ടി മാലിന്യം പുറത്തേക്ക് വരുന്നത് കണ്ടത്. ഞായറാഴ്ച രാവിലെയും ഉച്ചക്കും കറുത്ത നിറത്തില്‍ കൊഴുപ്പുള്ള കമ്പനി മാലിന്യം പരിസരം മുഴുവന്‍ ദുര്‍ഗന്ധം പരത്തി കാരിക്കാത്തോട്ടിലൂടെ നിറഞ്ഞ് ഒഴുകി. പ്രദേശവാസികള്‍ വിവരം അറയിച്ചതിനത്തെുടര്‍ന്ന് പൊലീസ് ഇടപെട്ടപ്പോള്‍ മാലിന്യപൈപ്പിലൂടെ വെള്ളം കടത്തിവിട്ട് സംഭവം ലഘൂകരിക്കാനുള്ള ശ്രമം നടത്തുക മാത്രമാണ് കമ്പനി ചെയ്തത്.
മാലിന്യം നീര്‍ച്ചാലിലൂടെ ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിപ്പരക്കുകയാണ്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കൊരട്ടി പൊലീസ് സ്ഥലത്തത്തെി കമ്പനി അധികൃതരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉല്‍പാദനം നിര്‍ത്താന്‍ കമ്പനി തയാറായിട്ടില്ല.
നാട്ടുകാര്‍ കുടിക്കാനും കൃഷിക്കും ആശ്രയിക്കുന്നതാണ് കാരിക്കത്തോട്. തോട്ടിലൂടെ മാലിന്യം ഒഴുകിപ്പരന്നാല്‍ കിണറുകളും കൃഷിയിടങ്ങളെയും വിഷമയമാകും. എന്നിട്ടും പ്രദേശത്തെ പരിസ്ഥിതിക്ക് വിനാശമാകുന്ന മാലിന്യം ഒഴുകിപ്പരക്കുന്നത് തടയാന്‍ ശ്രമം ഉണ്ടായില്ല. കമ്പനിക്കാര്‍ ഉല്‍പാദനം കൂട്ടിയതോടെയാണ് പുഴയിലേക്ക് ഒഴുക്കി വിടുന്ന മാലിന്യപൈപ്പ് ഇപ്പോള്‍ പൊട്ടാനിടയായതെന്ന് സംശയിക്കുന്നു. കാതിക്കുടത്ത് കുറച്ച് നാളുകളായി ശക്തമായ ദുര്‍ഗന്ധമുണ്ട്. രാത്രി പ്രദേശത്താകെ ദുര്‍ഗന്ധം വര്‍ധിക്കും. പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും ശ്വാസംമുട്ടും മറ്റ് ശാരീരിക പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
സമീപകാലത്ത് പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ടെന്ന് പ്രദേശവാസികളുടെ പരാതി. വിവരം കമ്പനി അധികൃതരോട് പരാതിപ്പെടാറുണ്ടെങ്കിലും നടപടിയെടുത്തിരുന്നില്ല. കമ്പനിക്കെതിരെയുള്ള നുണ പ്രചാരണമാണിതെന്നാണ് അധികാരികളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.