പി. ജയരാജന്‍െറ കസ്റ്റഡി: അപേക്ഷ നാലിലേക്ക് മാറ്റി

തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ കസ്റ്റഡി അപേക്ഷ മാര്‍ച്ച് നാലിലേക്ക് മാറ്റി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഇരുഭാഗവും നേരത്തെ ഉന്നയിച്ച വാദങ്ങള്‍ ആവര്‍ത്തിച്ചതോടെ, ജില്ലാ ജഡ്ജി വി.ജി. അനില്‍കുമാര്‍ മാര്‍ച്ച് നാലിലേക്ക് മാറ്റുകയായിരുന്നു.
ഒരുദിവസം 14 തരം മരുന്നുകള്‍ കഴിക്കുന്ന ജയരാജന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ ബോധിപ്പിച്ചു. ചികിത്സയില്‍ തുടരുന്ന തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച ആന്‍ജിയോഗ്രാമും ചെയ്തു. അതിനാല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാവുന്ന അവസ്ഥയിലല്ളെന്ന് വിശ്വന്‍ വാദിച്ചു.
എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് വരട്ടെ എന്ന നിലപാടിലായിരുന്നു സി.ബി.ഐ. ആരോഗ്യപരമായ പ്രശ്നങ്ങളില്ലാത്ത ജയരാജന്‍ സാധാരണനിലയിലാണെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ വാദിച്ചു. കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാണ് തങ്ങളുടെ ആവശ്യം. മെഡിക്കല്‍ റിപ്പോര്‍ട്ട് വരുന്നതുവരെ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും സി.ബി.ഐ ആവശ്യമുന്നയിച്ചു. തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് സി.ബി.ഐ ഡിവൈ.എസ്.പി ഹരിഓംപ്രകാശ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.