കെ.എസ്.ഇ.ബി 854 തസ്തിക വെട്ടിക്കുറച്ചു

തൃശൂര്‍: തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനിടെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 854 തസ്തികകള്‍ വെട്ടിക്കുറച്ച്  കെ.എസ്.ഇ.ബി ഉത്തരവ്. 750 സീനിയര്‍ അസിസ്റ്റന്‍റ്, 62 സീനിയര്‍ സൂപ്രണ്ട്, 42 അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (സിവില്‍) തസ്തികകളാണ് കുറച്ചത്. പുതുതായി 82 സെക്ഷന്‍ ഓഫിസ് തുടങ്ങാനുള്ള തീരുമാനത്തിന് പിന്നാലെയാണ് നടപടി. ബോര്‍ഡ് കമ്പനിയായ ശേഷം ആദ്യമാണ് ഇത്രയധികം തസ്തികകള്‍ ഒന്നിച്ച് വെട്ടിക്കുറക്കുന്നത്.

റാങ്ക് പട്ടികയില്‍ ഇടംപിടിച്ച് വര്‍ഷങ്ങളായി നിയമനം കാത്തിരിക്കുന്നവരെ പടിക്ക് പുറത്തുനിര്‍ത്തി പുറംകരാര്‍ നിയമനങ്ങളിലൂടെയാണ് കെ.എസ്.ഇ.ബി പ്രവര്‍ത്തനം. സ്ഥാനക്കയറ്റം ലഭിക്കാതെ വര്‍ഷങ്ങളായി മസ്ദൂര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന 1,100 പേരുണ്ട്. ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം നടപ്പാക്കിയിട്ടില്ല. കമ്പനി നഷ്ടത്തിലാണെന്നാണ് ഇതിന് പറയുന്ന കാരണം. ഇതുമൂലം പി.എസ്.സി മസ്ദൂര്‍ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനവും നിലച്ചു. വിഷയം കോടതിയിലത്തെുകയും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തപ്പോഴാണ് സ്ഥാനക്കയറ്റം നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

കാഷ്യര്‍ തസ്തികയിലേക്ക് 12,000ലധികം പേരുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ കരാര്‍ നിയമനവും പുറംകരാറും നടക്കുന്നുണ്ട്. 2017ല്‍ കാലാവധി തീരുന്ന ലിസ്റ്റില്‍നിന്ന് 162 പേരെ മാത്രമാണ് നിയമിച്ചത്.  മസ്ദൂര്‍ തസ്തികയില്‍ 1300ഓളം ഒഴിവുണ്ട്. തസ്തിക കുറച്ചത് ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു.  ബില്ലിങ് കമ്പ്യൂട്ടര്‍വത്കരിച്ചതും സംരക്ഷിച്ചുനിര്‍ത്തിയ ജീവനക്കാരെ പുനര്‍വിന്യസിച്ചതും വഴിയുള്ള അധിക തസ്തികകള്‍ ഒഴിവാക്കിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.