വിനീത കോട്ടായി കേസ്: രണ്ടു പ്രതികളെ വെറുതെവിട്ടു

വടകര: വിനീത കോട്ടായിയെ മണ്ണെണ്ണയൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി പാതിരിപ്പറ്റ കുന്നുമ്മല്‍ ഇടപ്പള്ളി ചിറയില്‍ ഇ.സി. ബാലന്‍ (61), മൂന്നാം പ്രതി കുന്നുമ്മല്‍ നാലു സെന്‍റ്് കോളനിയില്‍ കത്തിയണപ്പന്‍ ചാലില്‍ വി. സുബ്ബയ്യന്‍ (40) എന്നിവരെയാണ് വടകര അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് കുറ്റക്കാരല്ളെന്നുകണ്ട് വെറുതെവിട്ടത്. കേസിലെ രണ്ടാം പ്രതി കുന്നുമ്മല്‍ നാലു സെന്‍റ് കോളനിയില്‍ കത്തിയണപ്പന്‍ ചാലില്‍ വാഴയില്‍ പൊയില്‍ കുമാരന്‍ വിചാരണക്കിടയില്‍ മരണപ്പെട്ടിരുന്നു. 2005 മേയ് 20നാണ് വിനീതയും കുടുംബവും താമസിക്കുന്ന പാതിരിപ്പറ്റയിലെ വീട്ടില്‍ അതിക്രമിച്ചുകയറി മുന്‍വാതില്‍ ചവിട്ടിത്തുറന്ന് കിടപ്പുമുറിയിലായിരുന്ന വിനീതയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. വിനീതയുടെ വീട്ടിലെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ബാലനെ ജോലിയില്‍നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഇരുവരുമായി ശത്രുതയിലായത്. ഇതേതുടര്‍ന്ന് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ വിനീത കോട്ടായിക്ക് വര്‍ഷങ്ങളോളം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുറ്റ്യാടി പൊലീസ് അന്വേഷിച്ച കേസ് പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ കോഴിക്കോട് സി.ബി.സി.ഐ.ഡി ഏറ്റെടുത്തതോടെയാണ് പ്രതികള്‍ മൂന്നുപേരും അറസ്റ്റിലായത്. കേസില്‍ 22 സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗത്തിനുവേണ്ടി വടകര സബ് ജയില്‍ സൂപ്രണ്ടിനെയും വിസ്തരിച്ചു. എന്നാല്‍, മതിയായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ പറ്റാത്തതിനാലാണ് പ്രതികളെ വെറുതെവിട്ടത്. പ്രോസിക്യൂഷനുവേണ്ടി എ.ജി.പി സിറില്‍ ജോസും പ്രതികള്‍ക്കുവേണ്ടി അഡ്വ. എ.കെ. വിജയനും ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.