സരിതയെ കണ്ടിട്ടില്ലെന്ന്​ എബ്രഹാം കലമണ്ണിൽ

കൊച്ചി: സരിതയുടെ സഹായി വിനുകുമാറുമായി നിലമേല്‍ റോഡരുകില്‍ കൂടിക്കാഴ്ച നടത്തിയത് മൗണ്ട് സിയോന്‍ ഗ്രൂപ് മെഡിക്കല്‍ കോളജിലെ എന്‍.ആര്‍.ഐ സീറ്റ് വിഷയം സംസാരിക്കാനായിരുന്നെന്ന് ഗ്രൂപ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് -എം സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ എബ്രഹാം കലമണ്ണില്‍. കഴിഞ്ഞവര്‍ഷം എന്‍.ആര്‍.ഐ മെഡിക്കല്‍ സീറ്റില്‍ ഒരു വിദ്യാര്‍ഥിക്ക് പ്രവേശം നേടിയെടുക്കാന്‍ വിനുകുമാര്‍ ശ്രമിച്ചിരുന്നു. വിദ്യാര്‍ഥിയില്‍നിന്ന് കമീഷനായി 50000 രൂപ ഇയാള്‍ മുന്‍കൂറായി വാങ്ങുകയും ചെയ്തു. എന്നാല്‍, ഈ വിദ്യാര്‍ഥിക്ക് വിനുകുമാര്‍ വഴിയല്ലാതെ നേരിട്ടാണ് പ്രവേശം നല്‍കിയത്.
എന്നാല്‍, കമീഷനായി വിനുകുമാര്‍ 50000 രൂപ വാങ്ങിയെടുത്തെന്ന് രക്ഷിതാവ് പരാതിപ്പെട്ടതിനാല്‍ ഈ തുക രക്ഷിതാവിന് കോളജ് മടക്കിനല്‍കേണ്ടിവന്നു. ഇതിനുപകരമായി വിനുകുമാര്‍ തനിക്ക് നല്‍കിയ 50000 രൂപയുടെ ചെക് മാറി ഇതുവരെ പണമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വിഷയമാണ് നിലമേല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ചതെന്നും സരിതയുടെ സഹായിയാണ് അയാളെന്ന കാര്യം അറിയില്ലായിരുന്നെന്നും എബ്രഹാം സോളര്‍ കമീഷന്‍ മുമ്പാകെ മൊഴിനല്‍കി.നിലമേല്‍ ഭാഗത്തുവെച്ച് കണ്ടപ്പോള്‍ കാറില്‍ മറ്റാരൊക്കെയുണ്ടെന്ന് കണ്ടില്ല. ഇത്തവണ ഒരു എന്‍.ആര്‍.ഐ മെഡിക്കല്‍ സീറ്റ് തരണമെന്ന് വിനുകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുന്‍ വര്‍ഷത്തെ അനുഭവം താന്‍ ചൂണ്ടിക്കാട്ടി. ചെക് ഇതുവരെ മാറിയിട്ടില്ളെന്നും രൂപ മടക്കിത്തന്നില്ളെങ്കില്‍ നിയമനടപടിയെടുക്കുമെന്നും പറഞ്ഞു. ഒരു ഹൈകോടതി ജഡ്ജിക്കുപോലും മക്കളുടെ മെഡിക്കല്‍ പ്രവേശത്തിന് മെഡിക്കല്‍ കോളജ് ഉടമയെ വീട്ടില്‍ പോയി കാണേണ്ടിവരുന്ന ഇക്കാലത്ത്, എന്‍.ആര്‍.ഐ സീറ്റ് പ്രവേശം സംസാരിക്കാന്‍ മെഡിക്കല്‍ കോളജ് ഉടമ അങ്ങോട്ടുപോയി കണ്ടത് അവിശ്വസനീയമായി തോന്നുന്നെന്ന് ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു.
എബ്രഹാം കലമണ്ണിലും വിനുകുമാറും തമ്മിലെ കൂടിക്കാഴ്ചയെന്നപേരില്‍ സരിത എസ്. നായര്‍ ഹാജരാക്കിയിരുന്ന ദൃശ്യം കമീഷന്‍ കാണിച്ചു. സംഭാഷണത്തിന്‍െറ ഓഡിയോ ഫയല്‍ കേള്‍പ്പിക്കുകയും ചെയ്തു. ദൃശ്യത്തിലുള്ളയാള്‍ താനാണെന്ന് സമ്മതിച്ച കലമണ്ണില്‍, സംഭാഷണത്തിലുള്ളത് തന്‍െറ ശബ്ദമാണെന്ന് ഉറപ്പില്ളെന്ന് കമീഷനെ അറിയിച്ചു. നിര്‍ദിഷ്ട ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ എബ്രഹാം കലമണ്ണിലിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് സരിത മൊഴിനല്‍കിയത് കമീഷന്‍ ചൂണ്ടിക്കാട്ടി. മുപ്പത് വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത് പരിചയമുള്ള തനിക്ക്, അദ്ദേഹത്തെ സരിത പരിചയപ്പെടുത്തിത്തരേണ്ട കാര്യമില്ളെന്നായിരുന്നു കലമണ്ണിലിന്‍െറ മറുപടി. സരിത എസ്. നായരെ അറിയില്ല, പരസ്പരം ഫോണില്‍ വിളിച്ചിട്ടുമില്ളെന്ന് അദ്ദേഹം മൊഴി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.