കോഴിക്കോട്: വിഖ്യാത ശാസ്ത്രജഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഒരു നൂറാണ്ടുമുമ്പ് പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങളെ ആദ്യമായി കണ്ടത്തെിയ സംഭവം ശാസ്ത്രലോകം ആഘോഷിക്കുമ്പോള്‍ അഭിമാനിക്കാന്‍ മലയാളികള്‍ക്കും വകയേറെ. ഗവേഷകര്‍ നൂറ്റാണ്ടിന്‍െറ കണ്ടുപിടിത്തം എന്നുവിശേഷിപ്പിച്ച നേട്ടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രസംഘത്തില്‍ ഒരു മലയാളിയുമുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശി അജിത്ത് പരമേശ്വരന്‍.
ഗുരുത്വ തരംഗങ്ങളെ കണ്ടത്തെുന്നതിനായി 1992ല്‍ അമേരിക്കയില്‍ സ്ഥാപിതമായ ലിഗോ (ലേസര്‍ ഇന്‍റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍-വേവ് ഒബ്സര്‍വേറ്ററി) ദൗത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന 31 ഇന്ത്യക്കാരിലെ ഏക മലയാളിയാണ് ഈ 36കാരന്‍. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 900ഓളം ഗവേഷകരാണ് ലിഗോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
2004ല്‍, ജര്‍മനിയിലെ മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാവിറ്റേഷനല്‍ ഫിസിക്സില്‍ പിഎച്ച്.ഡിക്കായി ചേര്‍ന്നതോടെയാണ് അജിത്ത് ലിഗോ സയിന്‍റിഫിക് കൊളോബറേഷന്‍െറ ഭാഗമാകുന്നത്.
ബംഗളൂരുവിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസില്‍ റീഡറായ ഇദ്ദേഹം ലിഗോയുടെ ഒൗദ്യോഗിക അംഗം കൂടിയാണിപ്പോള്‍. ഈ സ്ഥാപനവും ലിഗോയുമായി സഹകരിക്കുന്നുണ്ട്. ലിഗോ സംഘം ഇതിനകം പ്രസിദ്ധീകരിച്ച 60ഓളം ഗവേഷണ പ്രബന്ധങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇദേഹത്തിനായി.
മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും കോട്ടയം എം.ജി സര്‍വകലാശാലയില്‍നിന്ന് ഫിസിക്സില്‍ (അസ്ട്രോഫിസിക്സ്) എം.എസ്സിയും നേടിയതിനുശേഷമാണ് അജിത്ത് ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധതിരിക്കുന്നത്. 2007ല്‍ വിഷയത്തില്‍ പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഗവേഷണ ബിരുദം സ്വന്തമാക്കി. തുടര്‍ന്ന്, ഈ സ്ഥാപനത്തില്‍നിന്നും പാസദേനയിലെ കല്‍ടെക് സര്‍വകലാശാലയില്‍നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും കരസ്ഥമാക്കി. 2013ലാണ് ബംഗളൂരുവിലത്തെിയത്. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്‍െറ അസോസിയേറ്റ്ഷിപ്പും രാമാനുജന്‍ ഫെലോഷിപ്പും നേടിയിട്ടുള്ള ഇദ്ദേഹത്തിന്‍െറ ഗവേഷണ പ്രബന്ധം 2007ല്‍ ഗ്രാവിറ്റേഷനല്‍ വേവ് ഇന്‍റര്‍നാഷനല്‍ കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി. അക്കാദമിക പ്രബന്ധങ്ങള്‍ക്കുപുറമെ, ജനപ്രിയ ശാസ്ത്രത്തില്‍ മലയാളത്തിലുള്‍പ്പെടെ അജിത്തിന്‍െറതായി വന്നിട്ടുണ്ട്.
മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ‘പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്‍െറ നൂറു വര്‍ഷം’ എന്ന ലേഖനമാണ് മലയാളത്തില്‍ വന്ന ഏറ്റവും അവസാന ലേഖനം. ശാസ്ത്രഗതി മാസികയിലും സ്ഥിരം എഴുത്തുകാരനാണ്. ഭാര്യ പ്രിയങ്ക. ഒരു മകനുണ്ട്.
ലിഗോയുടെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് ഇന്ന് ബംഗളൂരുവില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.