സരിതയെ സ്വാധീനിച്ച തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: സോളാര്‍ കേസിൽ സരിത നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം. ശബ്ദരേഖ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ പൊലീസിന് നൽകിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.കെ രാജീവാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.

പരാതിയിൽ നടപടി സ്വീകരിക്കാൻ തിരുവനന്തപുരം കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ക്ക് കൈമാറി. കമീഷണറാണ് പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ വേണ്ടി സരിതയെ തമ്പാനൂര്‍ രവി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

അതേസമയം, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം നല്‍കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

സോളാര്‍ കേസില്‍‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവായ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്ന ടെലിഫോണ്‍ സംഭാഷണം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളുവെന്ന് പറയണമെന്ന് സരിതയോട് തമ്പാനൂര്‍ രവി സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്. രണ്ട് തവണ ഒാഫിസിൽ വെച്ചും ഒരു തവണ പുറത്തു വെച്ചും മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറയണം. പത്രങ്ങള്‍ വായിച്ച് മുഖ്യമന്ത്രിയുടെ മൊഴി മുഴുവന്‍ പഠിക്കണം. സേഫായി മൊഴി നല്‍കണമെന്നും ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരം പറയണമെന്നും തമ്പാനൂർ രവി പറയുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.