തൊഗാഡിയക്ക് വാറന്‍റ്; വി.എച്ച്.പി ഡല്‍ഹി ഓഫിസില്‍ നോട്ടീസ് പതിച്ചു

കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് പ്രവീണ്‍ തൊഗാഡിയ ഒക്ടോബര്‍ 27ന് മുമ്പ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ (രണ്ട്) ഹാജരാകാന്‍ വി.എച്ച്.പി ഡല്‍ഹി ഓഫിസില്‍ വാറന്‍റ് നോട്ടീസ് പതിച്ചു. 2010ല്‍ കാഞ്ഞങ്ങാട്ട് പുതിയകോട്ട ടൗണ്‍ ഹാള്‍ പരിസരത്തെ നെഹ്റു മൈതാനിയില്‍ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചതുമായി ബന്ധപ്പെട്ട കേസിലെ വാറന്‍റാണ് ഡല്‍ഹിയിലെ വി.എച്ച്.പി കേന്ദ്ര കമ്മിറ്റി ഓഫിസില്‍ കഴിഞ്ഞദിവസം ഹോസ്ദുര്‍ഗ് പൊലീസ് പതിച്ചത്. ഹാജരായില്ളെങ്കില്‍ ജപ്തി നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. വി.എച്ച്.പി ഓഫിസ് നിലനില്‍ക്കുന്ന മാര്‍ഗ് 12 പ്രദേശമുള്‍ക്കൊള്ളുന്ന തഹസില്‍ദാര്‍ക്കും വാറന്‍റിന്‍െറ പകര്‍പ്പ് നല്‍കി. തൊഗാഡിയയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ നല്‍കാനാണ് തഹസില്‍ദാര്‍ക്ക് വാറന്‍റിന്‍െറ പകര്‍പ്പ് നല്‍കിയത്. കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രവീണ്‍ തൊഗാഡിയക്ക് ഹോസ്ദുര്‍ഗ് കോടതി ആറുവര്‍ഷമായി സമന്‍സ് അയക്കുന്നുണ്ട്. എന്നാല്‍, സമന്‍സ് കൈപ്പറ്റുകയോ കോടതിയില്‍ ഹാജരാവുകയോ ചെയ്തില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.