സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ലക്ഷ്യമിട്ടത് കൈയടി, കിട്ടിയത് തിരിച്ചടി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകള്‍ ഏറ്റെടുത്ത് കൈയടിനേടിയ സര്‍ക്കാറിന് കോടതിയില്‍നിന്ന് കിട്ടിയത് തിരിച്ചടി. കോടതിയില്‍ നിലനില്‍ക്കില്ളെന്ന് സര്‍ക്കാറിന് തന്നെ ബോധ്യമുണ്ടായിരുന്ന സര്‍ക്കുലറിന്‍െറ ബലത്തിലായിരുന്നു മാനേജ്മെന്‍റ് സീറ്റുകള്‍ ഏറ്റെടുക്കല്‍ നടപടി.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മുഴുവന്‍ സീറ്റുകളിലെയും അലോട്ട്മെന്‍റ് സര്‍ക്കാര്‍ നടത്തുന്നത് ഉചിതമായിരിക്കും എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇത് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റി സര്‍ക്കുലര്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍കൊണ്ടുവന്ന് കത്ത് നല്‍കുന്നത്. ഇതുകൂടെ പരിഗണിച്ച് സര്‍ക്കാര്‍ സര്‍ക്കുലറിലെ നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാനേജ്മെന്‍റുകളുമായി ഫീസ് ഘടന സംബന്ധിച്ച ചര്‍ച്ചക്ക് കളമൊരുങ്ങുന്നതിനിടെ വന്ന സീറ്റ് ഏറ്റെടുക്കല്‍ തീരുമാനവും ഉത്തരവും മാനേജ്മെന്‍റുകളുടെ പ്രതിഷേധത്തിന് ഇടയാക്കി.

ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയാണ് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രതിഷേധം കടുപ്പിച്ചത്. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലെ അവകാശം സംബന്ധിച്ച് ഒട്ടേറെ കോടതി വിധികള്‍ നിലവിലിരിക്കെയായിരുന്നു സര്‍ക്കാറിന്‍െറ സീറ്റ് ഏറ്റെടുക്കല്‍ സാഹസം. ഇതുസംബന്ധിച്ച് നിയമവിദഗ്ദരുമായി വേണ്ടത്ര കൂടിയാലോചനയും നടത്തിയില്ല. മെറിറ്റും സാമൂഹികനീതിയും സംരക്ഷിക്കാന്‍ എന്ന രീതിയില്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പൊതുസമൂഹത്തിന്‍െറ കൈയടികൂടി ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം കോടതിയില്‍നിന്ന് കിട്ടുന്ന ആദ്യതിരിച്ചടിയായി ഈനീക്കം മാറി.

കോടതിയില്‍ തിരിച്ചടി നേരിട്ടതോടെ പ്രവേശനടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞ 23ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി അനിവാര്യമായി. മുഴുവന്‍ സീറ്റുകളും ഏറ്റെടുത്തുകൊണ്ടുള്ള കഴിഞ്ഞ 20ലെ ഉത്തരവിന് അനുസൃതമായായിരുന്നു 23ലെ ഉത്തരവ്. ഇതില്‍ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലെ പ്രവേശം സംബന്ധിച്ച് പ്രവേശപരീക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലെ പ്രവേശാധികാരം മാനേജ്മെന്‍റുകള്‍ക്ക് പുന$സ്ഥാപിച്ചുകിട്ടിയതോടെ സര്‍ക്കാര്‍ ഉത്തരവിലെ ഇതുസംബന്ധിച്ച ഭാഗത്തില്‍ ഭേദഗതി വേണ്ടിവരും.

സര്‍ക്കാര്‍ ഉത്തരവില്‍ തങ്ങള്‍ക്കുള്ള ഫീസ് നിശ്ചയിച്ചുകഴിഞ്ഞതിനാല്‍ ഇനി സര്‍ക്കാറുമായി ചര്‍ച്ചയുടെ ആവശ്യം പോലുമില്ളെന്നാണ് ക്രിസ്ത്യന്‍ മാനേജ്മെന്‍റ് ഫെഡറേഷന്‍ പറയുന്നത്. 50 ശതമാനം സീറ്റിലെ പ്രവേശാധികാരം കോടതി വിധിയിലൂടെ പുന$സ്ഥാപിച്ചുകിട്ടുകയും ഏകീകൃത ഫീസ് സര്‍ക്കാര്‍ നിശ്ചയിച്ചുതരികയും ചെയ്തിട്ടുണ്ടെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.  

എന്നാല്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജ് മാനേജ്മെന്‍റുകളുമായി ഫീസ് നിരക്ക് ചര്‍ച്ചയിലൂടെ തീരുമാനിക്കണം. ഏകീകൃത ഫീസ് വേണമെന്ന മാനേജ്മെന്‍റുകളുടെ വാദം സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഫീസ് വര്‍ധനയെന്ന ആവശ്യമായിരിക്കും മാനേജ്മെന്‍റുകള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവെക്കുക. ഫീസ് ഘടന തര്‍ക്കത്തിലേക്ക് പോയാല്‍ പ്രശ്നം ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ പരിഗണനക്ക് വിടും. കഴിഞ്ഞവര്‍ഷങ്ങളില്‍ ജയിംസ് കമ്മിറ്റി ചില കോളജുകള്‍ക്ക് നിശ്ചയിച്ചുനല്‍കിയ ഫീസ് ഘടന മാനേജ്മെന്‍റുകള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അനുവദിച്ച ഫീസില്‍നിന്ന് ഉയര്‍ന്ന ഫീസിനായി സര്‍ക്കാര്‍ തലത്തില്‍ തന്നെ സമ്മര്‍ദത്തിനായിരിക്കും മാനേജ്മെന്‍റുകള്‍ ശ്രമിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.