കുറ്റപത്രം നല്‍കിയിട്ടും ധനേഷ് മാത്യു മാഞ്ഞൂരാന്‍ ഗവ. പ്ളീഡറായി തുടരുന്നു

കൊച്ചി: നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടും പ്രതിയായ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ സര്‍ക്കാര്‍ അഭിഭാഷകനായി തുടരുന്നു. മുന്‍ സര്‍ക്കാറിന്‍െറ കാലത്താണ് ഗവ. പ്ളീഡറായി നിയമിതനായതെങ്കിലും ഇപ്പോഴും നീക്കിയിട്ടില്ല. ധനേഷിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മുതല്‍ സര്‍ക്കാര്‍ അഭിഭാഷകസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും നടപടി ഉണ്ടായില്ല. പുതിയ ഗവ. പ്ളീഡര്‍മാരുടെ നിയമനപട്ടിക വരുന്നതോടെ ധനേഷടക്കം നേരത്തേ നിയമിക്കപ്പെട്ടവര്‍ ഒഴിവാക്കപ്പെടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പുതിയ പട്ടിക വന്നിട്ടില്ല.

ധനേഷിനെതിരായ കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ 16നാണ്  കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, അന്നും പിറ്റേന്നും വ്യാഴാഴ്ചയും ധനേഷ് ഗവ. പ്ളീഡര്‍ എന്ന നിലയിലെ ജോലിയാണ് നിര്‍വഹിച്ചത്. കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് നാളുകളായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ധനേഷിന് ചേംബര്‍ ഡ്യൂട്ടി മുടങ്ങാതെ നല്‍കുന്നുണ്ട്.

ധനേഷ് മാഞ്ഞൂരാനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ഐ.പി.സി 354 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രമുള്ളത്. കേസ് റദ്ദാക്കാനാകില്ളെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റകൃത്യം നടന്നെന്ന് സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നുണ്ടെന്നും നേരത്തേ പൊലീസ് ഹൈകോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് നല്‍കിയ ഹരജിയിലായിരുന്നു പൊലീസ് വിശദീകരണം. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ ഹരജി കഴിഞ്ഞദിവസം കോടതി തീര്‍പ്പാക്കി. കുറ്റപത്രം സമര്‍പ്പിച്ചതിലൂടെ കുറ്റകൃത്യം സംബന്ധിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യമായിട്ടും ധനേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ളത്. കുറ്റപത്രം സമര്‍പ്പിച്ചിട്ടും ധനേഷിനെ ഒഴിവാക്കാത്തത് വിവാദത്തിലേക്ക് നീങ്ങുകയാണ്.

ജൂലൈ 14ന് രാത്രി കൊച്ചി കോണ്‍വന്‍റ് ജങ്ഷനുസമീപം അപമാനിക്കാന്‍ ശ്രമിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് ധനേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.