തലസ്ഥാനത്തെ വിറപ്പിച്ച് നെറ്റ് ബാങ്കിങ് തട്ടിപ്പും

തിരുവനന്തപുരം/നെയ്യാറ്റിന്‍കര: ഹൈടെക് എ.ടി.എം പണം കവര്‍ച്ചക്കുപിന്നാലെ തലസ്ഥാനത്തെ വിറപ്പിച്ച് നെറ്റ് ബാങ്കിങ് തട്ടിപ്പും. ബാങ്കില്‍നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞശേഷം തലസ്ഥാനത്തെ മൂന്ന് വില്ളേജ് ഓഫിസര്‍മാരുടെ ശമ്പള അക്കൗണ്ടില്‍നിന്ന് 44,000ത്തോളം രൂപ തട്ടിയെടുത്തു. പാറശ്ശാല, കാരോട്, പള്ളിച്ചല്‍ വില്ളേജ് ഓഫിസര്‍മാരുടെ അക്കൗണ്ടുകളില്‍നിന്നാണ് ഇന്‍റര്‍നെറ്റ് ഇടപാടിലൂടെ പണംപോയത്.
എ.ടി.എം കാര്‍ഡ് പുതുക്കുന്നതിന്‍െറ ഭാഗമായി ബാങ്കില്‍നിന്നെന്ന വ്യാജേന വിളിച്ച് ഒ.ടി.പി (വണ്‍ടൈം പാസ്വേര്‍ഡ്) നമ്പര്‍ കരസ്ഥമാക്കിയ ശേഷം ഇന്‍റര്‍നെറ്റ് പണമിടപാടിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് പണംപിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഹൈടെക് എ.ടി.എം തട്ടിപ്പിനത്തെുടര്‍ന്ന് ഇടപാടുകാര്‍ക്കുള്ള ആശങ്ക മുതലെടുത്താണ് പുതിയ തട്ടിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ഫോണ്‍ മുഖേന കബളിപ്പിക്കല്‍ നടന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ 19 വില്ളേജ് ഓഫിസര്‍മാരെ എ.ടി.എം കാര്‍ഡ് പുതുക്കാനാണെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ വിളിച്ചു. ഇതില്‍ ഒ.ടി.പി നമ്പര്‍ നല്‍കിയവരുടെ ശമ്പളം ലഭിക്കുന്ന എസ്.ബി.ടി അക്കൗണ്ടില്‍നിന്നുള്ള പണമാണ് നഷ്ടപ്പെട്ടത്. പള്ളിച്ചല്‍ വില്ളേജ് ഓഫിസറുടെ 24,000, പാറശാല വില്ളേജ് ഓഫിസറുടെ 15,000, കാരോട് വില്ളേജ് ഓഫിസറുടെ 5000 രൂപ എന്നിങ്ങനെയാണ് നഷ്ടമായത്.
വെള്ളിയാഴ്ച നെയ്യാറ്റിന്‍കരയില്‍ നടന്ന വകുപ്പുതല യോഗത്തില്‍ പങ്കെടുക്കാന്‍ വില്ളേജ് ഓഫിസര്‍മാര്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം പരസ്പരം പങ്കുവെച്ചത്. തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ച് വില്ളേജ് ഓഫിസര്‍മാരുടെ പേരും വിലാസവുമെല്ലാം കൃത്യമായി പറഞ്ഞു. തുടര്‍ന്ന് എ.ടി.എം നമ്പറും പറഞ്ഞു. അതിനുശേഷം ഫോണില്‍ സന്ദേശമായി അയക്കുന്ന നമ്പര്‍ നല്‍കണമെന്നറിയിച്ചു. ഇത് നല്‍കിയവരാണ് കബളിപ്പിക്കപ്പെട്ടത്. തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പിന്‍െറ പശ്ചാത്തലത്തില്‍ എ.ടി.എം കാര്‍ഡ് പുതുക്കാന്‍ ബാങ്കില്‍നിന്ന് വിളിച്ചതാണെന്ന ധാരണയിലാണ് വില്ളേജ് ഓഫിസര്‍മാര്‍ കുടുങ്ങിയത്. തട്ടിപ്പിനിരയായവര്‍ പൊലീസിലും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.