സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു

തൃശൂര്‍: സംസ്ഥാനത്തെ 12 റവന്യൂ ജില്ലകളിലെ സ്കൂളുകളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതായി. ഇതുവരെ സേവനം നല്‍കിയിരുന്ന ബി.എസ്.എന്‍.എല്‍ വ്യാഴാഴ്ച സേവനം അവസാനിപ്പിച്ചതും പുതിയ സേവന ദാതാക്കളായ റെയില്‍ ടെലിന് സ്കൂളുകളില്‍ നെറ്റ് കണക്ഷന്‍ എത്തിക്കാനാകാത്തതുമാണ് കാരണം. എസ്.എസ്.എല്‍.സി പരീക്ഷാ ഫലവും ക്ളാസ് പ്രമോഷനും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈയാഴ്ച നെറ്റ് കണക്ഷന്‍ ഇല്ലാത്തത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.ഐ.ടി അറ്റ് സ്കൂള്‍ ആണ് നെറ്റ് കണക്ഷന് സേവന ദാതാക്കളെ ഏല്‍പിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഹൈസ്കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബിലേക്കാണ് കണക്ഷന്‍ നല്‍കുന്നത്. അവിടെനിന്നാണ് പ്ളസ്വണ്‍, പ്ളസ്ടു ലാബുകളിലേക്കും വി.എച്ച്.എസ്.ഇയിലേക്കും സേവനം എത്തിക്കേണ്ടത്. ബി.എസ്.എന്‍.എല്ലിന്‍െറ നെറ്റ്വര്‍ക്കിന് വേഗം പോരെന്ന് ആക്ഷേപിച്ചാണ് റെയില്‍ ടെലിനെ ഏല്‍പിച്ചത്. റെയില്‍വേയുടെ സേവനം എത്താത്ത ഇടുക്കി, വയനാട് ജില്ലകളില്‍ ബി.എസ്.എന്‍.എല്‍  കണക്ഷന്‍ തുടരും. ഇതനുസരിച്ച് മാര്‍ച്ച് 31ന് സേവനം അവസാനിപ്പിക്കേണ്ടിയിരുന്ന ബി.എസ്.എന്‍.എല്‍ ഈമാസം 21 വരെ നെറ്റ് കണക്ഷന്‍ തുടര്‍ന്നു. വ്യാഴാഴ്ച കണക്ഷന്‍ വിച്ഛേദിച്ച് മോഡം മാറ്റി. 
മറ്റ് 12 ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ശൃംഖലയായ റെയില്‍ ടെല്ലിന്‍െറ ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേന വെര്‍ച്വല്‍ പ്രൈറ്റ് നെറ്റ്വര്‍ക്ക് അധിഷ്ഠിത ബ്രോഡ്ബ്രാന്‍ഡ് ഇന്‍റര്‍നൈറ്റ് കണക്റ്റിവിറ്റി സ്കൂളുകളിലേക്ക് ലഭ്യമാക്കാനാണ് ധാരണ. റെയില്‍ ടെല്‍ കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് കണക്ഷന്‍ നല്‍കേണ്ടത്. ചില സ്കൂളുകളില്‍ ഇവരുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ച് ഐ.ടി ലാബ് പരിശോധിച്ചു. അടുത്തമാസം ആദ്യം കണക്ഷന്‍ നല്‍കാമെന്ന് ചില സ്കൂളുകാരോട് പറഞ്ഞിട്ടുണ്ട്. സാങ്കേതിക വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് കണക്ഷന്‍ വൈകാന്‍ കാരണമത്രേ.
പരീക്ഷാഫലത്തിനു പുറമെ ‘സമ്പൂര്‍ണ’ വഴിയുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറ്റം, അധ്യാപക പരിശീലന അറിയിപ്പ് നല്‍കല്‍ എന്നിവയും നെറ്റ് കണക്ഷന്‍ ആവശ്യമുള്ള ജോലിയാണ്. ഇതെല്ലാം നടക്കുന്നത് ഈയാഴ്ചയാണ്. അതിനിടക്കാണ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന്‍െറ തിരക്കായതിനാല്‍ ഇത് ശ്രദ്ധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നേരമുണ്ടായിട്ടില്ല. പ്രശ്നപരിഹാരത്തിന് അടിയന്തര ശ്രമം ആവശ്യപ്പെട്ട് കേരള സര്‍വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. പീതാംബരന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.