സുല്‍ത്താന്‍ ബത്തേരി: എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ. ജാനുവിന് വധഭീഷണിക്കത്ത്. സി.പി.എം കോടിയേരി ടൈഗര്‍ ഫോഴ്സ് തലശ്ശേരി എന്ന പേരിലാണ് കത്ത്. ‘സി.കെ. ജാനു ബത്തേരിയില്‍ മത്സരിച്ചാല്‍ വധിക്കപ്പെടും. ഒഞ്ചിയത്ത് ചന്ദ്രശേഖരനെ വധിച്ച ഗുണ്ടകളെ ബത്തേരി-മുത്തങ്ങ-ഗുണ്ടല്‍പേട്ട പരിസരത്തേക്ക് അയച്ചിട്ടുണ്ട്. സി.പി.എമ്മിന് വോട്ടു കുറഞ്ഞാല്‍ ജാനുവും കുടുംബവും ആക്രമിക്കപ്പെടുമെന്നാണ് കത്തിലുള്ളത്.
സി.കെ. ജാനു, ആദിവാസി ഗോത്രമഹാസഭ പ്രസിഡന്‍റ്, മുത്തങ്ങ, വയനാട് എന്ന വിലാസത്തിലാണ് കത്തയച്ചത്. മുത്തങ്ങ പോസ്റ്റ് ഓഫിസിലത്തെിയ കത്ത് ജാനു താമസിക്കുന്ന പനവല്ലിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. എവിടെനിന്നാണ് പോസ്റ്റ് ചെയ്തതെന്ന് അവ്യക്തമാണ്. മാനന്തവാടി, പനവല്ലി, സുല്‍ത്താന്‍ ബത്തേരി പോസ്റ്റ് ഓഫിസുകളുടെ സീല്‍ കവറിന് പുറത്തുണ്ട്. എന്‍.ഡി.എ നേതാക്കളുടെ പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്തു. എസ്.ഐ ബിജു ആന്‍റണിക്കാണ് അന്വേഷണച്ചുമതല. ജാനുവിന് സുരക്ഷിതത്വം നല്‍കാനും ഭീഷണിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിലത്തെിക്കാനും പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എന്‍.ഡി.എ നേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് കെ.പി. മധു, ജനാധിപത്യ രാഷ്ട്രീയ സഭ വര്‍ക്കിങ് ചെയര്‍മാന്‍ ഇ.പി. കുമാരദാസ്, കെ.കെ. രാജപ്പന്‍, സി.കെ. നാരായണന്‍, പി.വി. മത്തായി എന്നിവര്‍ പങ്കെടുത്തു.
അതേസമയം, സി.കെ. ജാനുവിനെതിരെ ഉണ്ടായെന്ന് പറയപ്പെടുന്ന വധഭീഷണിയില്‍ സി.പി.എമ്മിന് പങ്കില്ളെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. ആരോപണം കേവലം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണോയെന്ന് വ്യക്തമല്ല. സി.പി.എമ്മിന് ടൈഗര്‍ ഫോഴ്സുകളില്ല.
ഏത് വിധത്തിലുള്ള അന്വേഷണവും പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. സി.കെ. ജാനുവിന്‍െറ സ്ഥാനാര്‍ഥിത്വം ഒരു വിധത്തിലും ഇടതുമുന്നണിക്ക് ഭീഷണിയായി കരുതുന്നില്ളെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.