പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കലക്ടറുടെ റിപ്പോർട്ട്

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൻറെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്ന് ജില്ലാ കലക്ടർ എ. ഷൈനാമോൾ. റവന്യുമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് പൊലീസിനെതിരെ കലക്ടർ രൂക്ഷവിമർശം ഉന്നയിച്ചത്. വെടിക്കെട്ട് നടത്തരുതെന്ന ജില്ലാ ഭരണകൂടത്തിൻെറ ഉത്തരവ് നടപ്പിലാക്കാൻ പൊലീസിനായില്ല. വെടിക്കെട്ടിന് വാക്കാൽ അനുമതികിട്ടിയെന്ന് സംഘാടകർ പറഞ്ഞെന്ന വാദം പൊലീസ് അംഗീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് നിഷ്ക്രിയരായിരുന്നുവെന്നും- കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. 

ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൊല്ലം ജില്ലാ പൊലീസ് മേധാവി ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കും. കലക്ടറുടെ പരസ്യപ്രസ്താവനയിൽ പൊലീസ് മേധാവികൾക്കിടയിൽ തർക്കമുണ്ട്. പൊലീസിന്റെ അതൃപ്തി ആഭ്യന്തരവകുപ്പിനെ അറിയിച്ചു. ദുരന്തമുണ്ടായതിൽ കൊല്ലം സിറ്റി പൊലീസ് കമീഷണർക്കെതിരെ ജില്ലാ കലക്ടർ രംഗത്തെത്തിയിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും വെടിക്കെട്ട് തടഞ്ഞില്ലെന്നും കലക്ടർ ആരോപിച്ചിരുന്നു.

ജനങ്ങളെ രക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പാടെ പരാജയപ്പെട്ടതായി ഇന്നലെ ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.  ദേവസ്വം ഭാരവാഹികള്‍ക്കും വെടിക്കെട്ട് കരാറുകാര്‍ക്കും മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും ദുരന്തത്തിന്‍െറ ഉത്തരവാദിത്തമുണ്ട്. അതിനാല്‍, വീഴ്ച വരുത്തിയ ഉദ്യോഗസഥര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തതെന്ന് പൊലീസ്  അറിയിച്ചെങ്കിലും ബോധപൂര്‍വമുള്ള നരഹത്യക്കുറ്റം ചുമത്തണമെന്ന് കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചുള്ള നടപടി പൊലീസിനെതിരെയും എടുക്കണം. ഹരജിയുടെ വാദത്തിനിടെ പൊലീസ് നടപടിയെ  രൂക്ഷ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.