കൊച്ചി: സി.പി.എം പ്രവര്‍ത്തകനായിരുന്ന പാലക്കാട് ചിറ്റൂരിലെ കെ.കെ ചല്ലയില്‍ സുകുമാരനെ വധിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ അഞ്ച് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. ഒന്നാം പ്രതി ചിറ്റൂര്‍ നല്ളേപ്പള്ളി അനില്‍കുമാര്‍, രണ്ടാം പ്രതി കുന്നംകാട്ടുപതി മണികണ്ഠന്‍, നാല് മുതല്‍ ആറുവരെ പ്രതികളായ എ. സുരേഷ് ബാബു, ശരവണന്‍, രാജേന്ദ്രന്‍ എന്നിവര്‍ക്ക് പാലക്കാട് സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് ജസ്റ്റിസ് പി. ഭവദാസന്‍, ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.
2003 സെപ്റ്റംബര്‍ 27ന് രാത്രി എട്ടേകാലോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മകനോടൊപ്പം കൃഷിയിടത്തില്‍നിന്ന് ബൈക്കില്‍ വീട്ടുവളപ്പിലേക്ക് കയറുമ്പോള്‍ സുകുമാരനെ പിന്നാലെയത്തെിയ പത്തംഗ സംഘം വടിവാളും വെട്ടുകത്തിയുമടക്കമുള്ള മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മകനെയും ശബ്ദംകേട്ട് ഓടിയത്തെിയ ഭാര്യയെയും അക്രമികള്‍ വെട്ടിപ്പരിക്കേല്‍പിച്ചു. സുകുമാരന്‍ ചോരവാര്‍ന്ന് സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രതികള്‍ക്ക് അഭയം നല്‍കിയതിന് മൂന്നുപേരെയും കൂടി ചേര്‍ത്ത് 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍, അഞ്ച് പേരൊഴികെയുള്ളവരെ കീഴ്ക്കോടതി വെറുതെവിട്ടു. തുടര്‍ന്നാണ് അഞ്ചുപേരും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്. തങ്ങളെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അനാവശ്യമായി കേസില്‍പെടുത്തിയതാണെന്ന വാദം ചില പ്രതികള്‍ ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
സംശയത്തിനിട നല്‍കാത്ത വിധം കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതായി ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ബെഞ്ച് കീഴ്ക്കോടതി വിധി ശരിവെക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ളീഡര്‍ വി.എച്ച്. ജാസ്മിന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.