വിദ്യാഭ്യാസ വകുപ്പിനെതിരെ സമരം ശക്തമാക്കും -ക്രൈസ്തവ മാനേജ്മെന്‍റ്

കോട്ടയം: വിദ്യാഭ്യാസ വകുപ്പിനെതിരെ സമരം ശക്തമാക്കാന്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്ത്രവ മാനേജ്മെന്‍റിന് കീഴിലുള്ള വിദ്യാഭ്യാസ ഏജന്‍സികള്‍ തീരുമാനിച്ചതായി കേരള എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫ് അധികാരത്തിലേറിയ നാള്‍ മുതല്‍ അധ്യാപക നിയമന ഉത്തരവ് അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധത്തിന്‍െറ ആദ്യഘട്ടമായി ഈമാസം 25ന് രാവിലെ 10ന് കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അധ്യാപക അവകാശ സംരക്ഷണ കണ്‍വെന്‍ഷനും പ്രതിഷേധ സമ്മേളനവും ചേരും. ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി, കോട്ടയം, വിജയപുരം, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, സി.എം.ഐ, കോട്ടയം പ്രൊവിന്‍സ്  എന്നീ മാനേജ്മെന്‍റുകളിലെ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ ഉള്‍പ്പെടെ പങ്കെടുക്കും.
സമരത്തിന്‍െറ ഭാഗമായി പി.ടി.എകളെ ബോധവത്കരിക്കാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് യോഗം നടത്തും. ഒക്ടോബര്‍ മൂന്നിന് ഡി.ഡി ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തിലെ എയ്ഡഡ് സ്കൂളുകള്‍ അതീവഗൗരവമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വര്‍ഷങ്ങളായി ജോലിയില്‍ തുടരുമ്പോഴും നിയമനാംഗീകാരം, ശമ്പളം എന്നിവ ലഭിക്കാതെ കടുത്തനിരാശയിലും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലുമാണ് അധ്യാപകര്‍. അധ്യാപക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അപാകത പരിഹരിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ കോട്ടയം അതിരൂപത കോര്‍പറേറ്റ് ഫാ. തോമസ് ഇടത്തിപ്പറമ്പില്‍, കാഞ്ഞിരപ്പള്ളി രൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയില്‍ എന്നിവര്‍ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.