സ്വകാര്യബസുകളുടെ പെര്‍മിറ്റ് പുതുക്കല്‍: ഡ്രൈവര്‍മാര്‍ക്ക് അഞ്ചുദിവസത്തെ പരിശീലനം നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം:  സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍  ബസ് ഡ്രൈവര്‍മാര്‍ അഞ്ചുദിവസത്തെ പരിശീലന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന മോട്ടോര്‍ വാഹനവകുപ്പ് നിര്‍ബന്ധമാക്കുന്നു. അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍   ശാസ്ത്രീയമായ ഡ്രൈവിങ് രീതികളില്‍ ബോധവത്കരണം നല്‍കുന്നതിന് എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ചാണ് (ഐ.ഡി.ടി.ആര്‍) പരിശീലനമൊരുക്കുന്നത്. ഡ്രൈവിങ് സംബന്ധിച്ച നിയമാവബോധം, പ്രായോഗിക പരിജ്ഞാനം വര്‍ധിപ്പിക്കല്‍, പുതിയ സംവിധാനങ്ങളെയും സങ്കേതങ്ങളെയും  പരിചയപ്പെടുത്തല്‍  എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടു മാസത്തിനുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍വരുമെന്നാണ് വിവരം. ഇതിനുള്ള സമഗ്രമായ സിലബസ് തയാറായിട്ടുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് പുതുക്കുന്നത്. സംസ്ഥാനത്ത് 20000ഓളം സ്വകാര്യ  ബസ് ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. ഡ്രൈവര്‍മാരെ അഞ്ച് യൂനിറ്റുകളായി തരംതിരിച്ച് അഞ്ച് വര്‍ഷം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കാനാണ്  ആലോചിക്കുന്നത്. വര്‍ഷത്തില്‍ ശരാശരി 4000 ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ലഭ്യമാക്കും. പരിശീലനത്തിനൊടുവില്‍ പരീക്ഷയുമുണ്ടാകും. ഇതടിസ്ഥാനപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.  അപേക്ഷ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈണ്‍ സംവിധാനമാണ് സജ്ജമാക്കുന്നത്. ഇതിന് കെല്‍ട്രോണിന്‍െറ മേല്‍നോട്ടത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഫീസും നിശ്ചയിച്ചിട്ടുണ്ട്. 25 ഏക്കറോളം വിശാലമായ കാമ്പസില്‍ പ്രാക്ടീസിങ് റെയ്ഞ്ച് അടക്കം പ്രയോജനപ്പെടുത്തും.
പഠനങ്ങളനുസരിച്ച് വാഹനമോടിക്കുന്നയാളുടെ കണ്ണിലത്തെുന്ന ദൃശ്യങ്ങളില്‍ 50 ശതമാനത്തോളവും ഡ്രൈവിങ്ങുമായി ബന്ധമില്ലാത്തതാണ്. വലിയ ചിത്രങ്ങള്‍, പരസ്യബോര്‍ഡുകള്‍,  കെട്ടിടങ്ങള്‍, ശബ്ദങ്ങള്‍ എന്നിവയാണ് പ്രധാനമായും ഡ്രൈവറുടെ കാഴ്ച  കൈയടക്കുന്ന  ഘടകങ്ങള്‍. ഇവയിലേക്കുള്ള ശ്രദ്ധ അധികരിക്കുന്നതാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം. ഇത്തരം തടസ്സങ്ങളില്‍നിന്ന് ശ്രദ്ധ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗികമാര്‍ഗങ്ങളും നല്‍കും. കാമ്പസില്‍ പ്രത്യേക ട്രാഫിക് സിഗ്നല്‍ ജങ്ഷന്‍  തയാറാക്കിയാണ് ക്യാമ്പിന്‍െറ ഭാഗമായി പരിശീലനം ഒരുക്കുക.
ഇന്ധനം ലാഭിക്കുന്നതിന് സ്വീകരിക്കേണ്ട പ്രായോഗികമാര്‍ഗങ്ങളെക്കുറിച്ചാണ് അവസാന രണ്ടുദിവസത്തെ പരിശീലനം.  പെട്രോളിയം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച് അസോസിയേഷന്‍െറ സഹകരണത്തോടെയാണ്  ക്ളാസുകള്‍. അഞ്ചുദിവസത്തെ പരിശീലനത്തിലൂടെ ‘മാതൃക ഡ്രൈവര്‍മാരെ’ സൃഷ്ടിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.