തിരുവനന്തപുരം: കനത്തചൂടിൽ ചുട്ടുപൊള്ളുന്ന കേരളത്തിൽ വൈദ്യുതി ഒളിച്ചുകളിക്കുന്നത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണെന്ന ആരോപണം ശക്തമായിരിക്കെ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി സർക്കാർ. പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പേരിലാണ് കെ.എസ്.ഇ.ബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ലോഡ് മാനോജ്മെന്‍റ്, പവർക്കട്ടും ലോഡ് ഷെഡ്ഡിങും പോലെ മുൻകൂട്ടി അറിയിക്കില്ല. അതാത് പ്രദേശങ്ങളുടെ വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയുടെ പരിധിക്കപ്പുറത്തേക്ക് കടക്കുമ്പോഴായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇത്തരം സമയങ്ങളിൽ എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിക്കും.
പ്രതിസന്ധി വരുന്ന ഘട്ടങ്ങളിൽ അതാത് പ്രദേശങ്ങളിൽ തീരുമാനം എടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുക. വൈദ്യുതി ഉപഭോഗം വിതരണ സംവിധാനത്തിന് തങ്ങാനാവുന്ന പരിധിയിലും കൂടുന്നു എന്ന് ശ്രദ്ധയിൽപ്പെട്ടാൽ ആ പ്രദേശത്ത് അരമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തും.
ഉപഭോഗം കൂടിയ സാഹചര്യത്തിൽ നിയന്ത്രണമില്ലാതെ മുന്നോട്ടുനീങ്ങാൻ കഴിയില്ലെന്നാണ് കെ.എസ്.ഇ അറിയിക്കുന്നത്. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം പലയിടത്തും ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് കെ.എസ്.ഇ.ബി കടന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.