നെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സംസം വെള്ളം ചൊവ്വാഴ്ച എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തും. 340 കാന്‍ സംസമാണ് എത്തുക.
ഒരാള്‍ക്ക് അഞ്ചു ലിറ്റര്‍ വീതമാണ് പ്രത്യേക കാനില്‍ വിതരണം ചെയ്യുക. ഭാര്യയും ഭര്‍ത്താവുമുണ്ടെങ്കില്‍ 10 ലിറ്റര്‍ ലഭിക്കും. ഇതാദ്യമായാണ് സംസം ഹജ്ജ് ക്യാമ്പില്‍ എത്തിച്ച് വിതരണം ചെയ്യുന്നത്. എല്ലാ തീര്‍ഥാടകര്‍ക്കും സംസം ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും ആരും ഇതേച്ചൊല്ലി അസ്വസ്ഥപ്പെടേണ്ടെന്നും ഹജ്ജ് കമ്മിറ്റി ആവര്‍ത്തിച്ചു.
ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ആരും സംസം നിറച്ച കാന്‍ കൊണ്ടുവരരുതെന്നും ഹജ്ജ് കമ്മിറ്റി തീര്‍ഥാടകരെ വീണ്ടും അറിയിച്ചു.
ഒരു വിമാനത്തില്‍ തീര്‍ഥാടകരുടെ എണ്ണത്തിനനുസരിച്ച് 340 കാന്‍ സംസമേ കൊണ്ടുവരാന്‍ പാടുള്ളൂ എന്നതിനാലാണിത്.
തീര്‍ഥാടകര്‍ക്ക് യാത്രാമധ്യേ കുടിക്കാന്‍ കുപ്പിയില്‍ സംസം കൊണ്ടുവരാമെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.
സ്ത്രീകള്‍ക്ക് നികുതിയടച്ച് സ്വര്‍ണം കൊണ്ടുവരാം
നെടുമ്പാശ്ശേരി: തീര്‍ഥാടകര്‍ സ്വര്‍ണം കൊണ്ടുവരരുതെന്നും ഹജ്ജ് ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണമെങ്കില്‍ സ്വര്‍ണാഭരണം കൊണ്ടുവരാമെന്നും ഹജ്ജ് കമ്മിറ്റി ആവര്‍ത്തിച്ചു.
മതിയായ നികുതിയടച്ച് നിയമാനുസൃതമായേ സ്വര്‍ണം കൊണ്ടുവരാവൂ.
സൗദിയിലെ ബന്ധുക്കള്‍ സ്വര്‍ണം സമ്മാനിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം അവരെ അറിയിക്കണമെന്നും ഹജ്ജ് കമ്മിറ്റി തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ 45 ദിവസത്തെ സന്ദര്‍ശന വിസ പ്രകാരമാണ് ഹജ്ജിന് പോകുന്നത്.
ചുരുങ്ങിയത് ആറുമാസം തങ്ങുന്നവര്‍ക്കേ സ്വര്‍ണം കൊണ്ടുവരാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.