തൃശൂരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചക്ക്


തിരുവനന്തപുരം: തൃശൂര്‍ ജില്ലാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാനേതാക്കളുമായി പാര്‍ട്ടിനേതൃത്വം ചര്‍ച്ചനടത്തും. ജില്ലയിലെ ബ്ളോക്കമ്മിറ്റി പുന$സംഘടന ആലോചിക്കാന്‍ നേരത്തെ നിശ്ചയിച്ച ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചചെയ്യാനാണ് തീരുമാനം. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിനുമുന്നോടിയായി പാര്‍ട്ടിയെ സുസജ്ജമാക്കുന്നതിന്‍െറ ഭാഗമായി ഡി.സി.സി തലംവരെയുള്ള പുന$സംഘടന വേഗം പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളും കെ.പി.സി.സി ആരംഭിച്ചു. തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ചേരുന്ന കെ.പി.സി.സി നേതൃയോഗങ്ങളില്‍ തദ്ദേശഭരണതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനചര്‍ച്ചാവിഷയമാകും.
 തൃശൂരില്‍ എ,ഐ വിഭാഗങ്ങള്‍ കുറച്ചുകാലമായി പോരിലാണ്. ഡി.സി.സി പ്രസിഡന്‍റായി ഒ. അബ്ദുറഹ്മാന്‍കുട്ടിയെ നിയമിച്ചതുമുതല്‍ തുടരുന്ന ഗ്രൂപ് പോര് ചാവക്കാട് ഹനീഫ വധത്തോടെ രൂക്ഷമായി. സംഭവത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ പ്രതിയാക്കാന്‍ എ പക്ഷം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ജില്ലയിലെ ഐ ഗ്രൂപ് നേതൃത്വം കഴിഞ്ഞദിവസം പരസ്യമായി രംഗത്തുവന്നതോടെ ഗ്രൂപ്പുപോര് പാരമ്യത്തിലത്തെിയിരിക്കുകയാണ്.
 പരസ്യപ്രസ്താവനകള്‍ക്കെതിരായ കെ.പി.സി.സി നേതൃത്വത്തിന്‍െറ മുന്നറിയിപ്പ് തള്ളിയാണ് ഐ വിഭാഗം രംഗത്തത്തെിയിട്ടുള്ളത്. കണ്‍സ്യൂമര്‍ഫെഡ് എം.ഡി.സ്ഥാനത്തുനിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും പരസ്യപ്രതികരണത്തിന് ഐ പക്ഷത്തെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ഹനീഫയുടെ കൊലപാതകത്തെതുടര്‍ന്ന് ചില അടിയന്തര ഇടപെടലുകള്‍ കെ.പി.സി.സി നടത്തിയിരുന്നു. ഇതുവഴി പൊതുസമൂഹത്തില്‍ നിന്നുണ്ടാകുമായിരുന്ന ആക്രമണത്തില്‍ നിന്ന് പാര്‍ട്ടി രക്ഷപ്പെട്ടെങ്കിലും പാര്‍ട്ടിയിലെ തര്‍ക്കം രൂക്ഷമാക്കി. തങ്ങള്‍ക്കെതിരെ പാര്‍ട്ടിനേതൃത്വം ഏകപക്ഷീയമായി അച്ചടക്കനടപടിയെടുത്തെന്ന വികാരം ഐ പക്ഷത്തിനുണ്ട്. അതേസമയം, ഹനീഫയുടെ കൊലപാതകത്തിന് ഏകദൃക്സാക്ഷിയായ അദ്ദേഹത്തിന്‍െറ മാതാവിന്‍െറ മൊഴിയെടുക്കാന്‍ പൊലീസ് ഇതേവരെ തയാറാകാത്തതിനെ എ പക്ഷം സംശയത്തോടെയാണ് കാണുന്നത്. ജില്ലയിലെ ഉന്നത ഐ ഗ്രൂപ്  നേതാക്കളുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാന്‍ കരുതിക്കൂട്ടി  ശ്രമിക്കുന്നതിന് ഇത് തെളിവാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ പൊതുവെ യു.ഡി.എഫിന് സ്വാധീനമുള്ള തൃശൂര്‍ ജില്ലയില്‍ തിരിച്ചടി നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് കെ.പി.സി.സി മുന്‍കൈയെടുക്കുന്നത്. ചൊവ്വാഴ്ച രാത്രി എട്ടിന് ചേരുന്ന പ്രശ്നപരിഹാര യോഗത്തില്‍ മുഖ്യമന്ത്രിയും മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുക്കും.
അതേസമയം, തദ്ദേശഭരണ തെരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനുള്ള ശ്രമങ്ങളും കെ.പി.സി.സി ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ ആദ്യപടിയായി ഡി.സി.സി തലംവരെയുള്ള പുന$സംഘടന സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സംഘടനാസംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം. ബൂത്ത്, വാര്‍ഡ്, മണ്ഡലം കമ്മിറ്റികളുടെ പുന$സംഘടന നേരത്തെ പൂര്‍ത്തിയായിരുന്നു. തൃശൂര്‍, ഇടുക്കി ജില്ലകളിലൊഴികെ ബ്ളോക് കമ്മിറ്റികളുടെ പുന$സംഘടനയും പൂര്‍ത്തിയായി. ഇടുക്കി ജില്ലയുടെ പട്ടികയും ഉടന്‍ പുറത്തിറങ്ങും. തൃശൂരിലേത് ചൊവ്വാഴ്ചത്തെ യോഗത്തിനുശേഷം പുറത്തിറക്കാനാണ് നീക്കം. ഇതോടൊപ്പം ഡി.സി.സികളുടെ പുന$സംഘടനയും ആരംഭിച്ചുകഴിഞ്ഞു. കാസര്‍കോഡ് ഡി.സി.സി പുന$സംഘടന ആദ്യമേ പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ വയനാട് ജില്ലയുടെ പുന$സംഘടനാപട്ടികയും പുറത്തിറക്കി. മറ്റ് ജില്ലകളിലെ പട്ടിക  ഒരാഴ്ചക്കകം തയാറാക്കുമെന്നാണ് കെ.പി.സി.സി നേതൃത്വം നല്‍കുന്ന സൂചന. പത്തുവര്‍ഷത്തിലേറെ ഒരേ സ്ഥാനത്ത് തുടരുന്നവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുന്നതിനും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പാര്‍ട്ടിനേതൃയോഗങ്ങള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ചേരും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്‍റുമാരുടെയും പാര്‍ലമെന്‍ററി പാര്‍ട്ടി ഭാരവാഹികളുടെയും യോഗം നടക്കും.
തൊട്ടടുത്തദിവസം രാവിലെ പത്തുമുതല്‍ വിശാല നിര്‍വാഹകസമിതി ചേരും. തദ്ദേശതെരഞ്ഞെടുപ്പാണ് പ്രധാന അജണ്ടയെങ്കിലും സമീപകാല രാഷ്ട്രീയപ്രശ്നങ്ങളും യോഗങ്ങളില്‍ ഉയരും.
തൃശൂരിലെ  പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ പ്രത്യേകയോഗം ചേരുന്ന സാഹചര്യത്തില്‍ വിശാല നിര്‍വാഹകസമിതിയോഗത്തില്‍ ഇക്കാര്യം ഉന്നയിക്കപ്പെടാന്‍ സാധ്യത കുറവാണ്. കണ്‍സ്യൂമര്‍ഫെഡ് എം.ഡിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, റോഡ് ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്‍െറ ആവശ്യകത, തൊടുപുഴയില്‍ കെ.എസ്.യു നടത്തിയ അക്രമസമരം, സ്വകാര്യ സര്‍വകലാശാല വിഷയം എന്നിവയും യോഗങ്ങളില്‍ ഉയര്‍ന്നേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.