കണ്ണൂരിലെ സംഘര്‍ഷമേഖലയില്‍ കൂടുതല്‍ പൊലീസ് സേന

കണ്ണൂര്‍:  തിരുവോണ നാളില്‍ തുടങ്ങിയ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ചെറുക്കാന്‍ കണ്ണൂരിലും പരിസരങ്ങളിലും കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. മൂന്നാം ദിവസം പിന്നിടുമ്പോഴും അക്രമം തുടരുകയാണ്.  തിങ്കളാഴ്ച പുലര്‍ച്ചെ നഗര പരിസരത്ത് ആറ് വീടുകള്‍ക്കു നേരെ അക്രമമുണ്ടായി.
93 അംഗങ്ങളുള്ള ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്, 30 പേരടങ്ങുന്ന എം.എസ്.പി സേന,  ദ്രുത കര്‍മസേനയുടെ 30അംഗങ്ങള്‍ വീതമുള്ള മൂന്ന് പ്ളാറ്റൂണുകള്‍ എന്നിവയെയാണ്   സംഘര്‍ഷമേഖലയില്‍ വിന്യസിച്ചത്. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി തിങ്കളാഴ്ച രാവിലെ  കണ്ണൂരിലത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കനത്ത ജാഗ്രതപുലര്‍ത്താന്‍ അദ്ദേഹം പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തളാപ്പ്, അമ്പാടിമുക്ക്, പള്ളിയാംമൂല, എടച്ചേരി എന്നിവിടങ്ങളില്‍ നാല് സി.പി.എം പ്രവര്‍ത്തകരുടെയും രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെയും വീടുകള്‍ക്കു നേരെയാണ് അക്രമമുണ്ടായത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പള്ളിയാംമൂലയിലെ രാജന്‍െറ വീടിന് നേരെ ബോംബ് എറിയുകയായിരുന്നു. പുലര്‍ച്ചെ 4.20 നാണ് സംഭവം. വീടിന്‍െറ ചുവരില്‍ വിള്ളല്‍ വീണിട്ടുണ്ട്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഇതില്‍ ഒരെണ്ണം മരത്തില്‍തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന അമ്പാടിമുക്കിലെ തനു, ചാലാട് മണലിലെ  ധീരജ്, ചെട്ടിപ്പീടിക പുഞ്ചിരി മുക്കിലെ സി.പി.എം പ്രവര്‍ത്തകന്‍ സി. ജിഷ്ണു, അമ്പാടിമുക്കിലെ റിജു എന്ന റിജേഷ്, എടച്ചേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ രോഹിത് എന്ന കണ്ണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ക്കപ്പെട്ടത്.  
കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അഴീക്കോട്, പള്ളിയാംമൂല, അമ്പാടിമുക്ക്, തളാപ്പ്, മട്ടന്നൂര്‍, നടുവനാട്, ചക്കരക്കല്ല് മുപ്പതോളം വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.  പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണിയുമടക്കം 11പേര്‍ക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.
അഴീക്കോട് മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വളപട്ടണം സി.ഐ ഓഫിസിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പൊലീസ് സ്പെഷല്‍ കണ്‍ട്രോള്‍റൂം തുറന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.