വെള്ളാപ്പള്ളിയുടെ വെല്ലുവിളിക്ക് വി.എസിന്‍റെ മറുപടി; തട്ടിപ്പു നടത്തിയതിന് തെളിവുണ്ടെന്ന്

കോതമംഗലം: എസ്.എന്‍.ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പു സംബന്ധിച്ച് ആരും തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ളെന്നും വ്യക്തമായ തെളിവുകള്‍ സഹിതമാണ് താന്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും വി.എസ് കോതമംഗലത്തെ പൊതുയോഗത്തില്‍  ആഞ്ഞടിച്ചു. പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്നും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും ഇതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. അഴിമതിക്കുറ്റത്തിനു തൂക്കുകയറില്ളെന്ന സത്യം വെള്ളാപ്പള്ളിക്കു അറിയില്ളേ, അഴിമതിക്കുറ്റത്തിനു ജയിലിലാണ് കിടക്കേണ്ടി വരികയെന്നും വി.എസ് പരിഹസിച്ചു.

മൈക്രോ ഫിനാന്‍സ് അഴിമതി തെളിയിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ വി.എസിനെ വെല്ലുവിളിച്ചിരുന്നു. അഴിമതി തെളിയിച്ചാല്‍ തൂക്കുമരത്തിലേറാന്‍ തയാറാണ്. വി.എസിന് വിശ്വാസമുള്ള ആളെക്കൊണ്ടോ ഏജന്‍സിയെക്കൊണ്ടോ അന്വേഷിപ്പിക്കണം. തെളിഞ്ഞില്ളെങ്കില്‍ വെയിലത്ത് മുട്ടില്‍ നില്‍ക്കാന്‍ വി.എസ് തയാറുണ്ടോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി.

കൊള്ളപ്പലിശക്കാരനായ ഷൈലോക്കാണ് വെള്ളാപ്പള്ളി നടേശനെന്ന് കഴിഞ്ഞ ദിവസം അടിമാലിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വി.എസ് തുറന്നടിച്ചിരുന്നു. കിഴക്കിന്‍െറ വെനീസായ ആലപ്പുഴയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്തെ ഷൈലോക്കാണ് വെള്ളാപ്പള്ളി. കൊള്ളപ്പലിശ വാങ്ങുന്നത് കണ്ട് ഷൈലോക് കണിച്ചുകുളങ്ങരയിലെ ത്തി വെള്ളാപ്പള്ളിയെ തൊഴുതുവെന്നും വി.എസ് പരിഹസിച്ചിരുന്നു. ഷെക്സ്പിയര്‍ നാടകമായ ‘വെനീസിലെ വ്യാപാരി’യിലെ കൊള്ളപ്പലിശക്കാരനായ കഥാപാത്രമാണ് ഷൈലോക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.