ഷൊര്‍ണൂര്‍: ഫ്ളക്സ് ബോര്‍ഡുകളുടെ ആധിക്യത്തിലും തെരഞ്ഞെടുപ്പ് രംഗത്ത് ചുമരെഴുത്തുകള്‍ക്ക് പ്രാധാന്യം കുറയുന്നില്ല. നിമിഷങ്ങള്‍ക്കകം ഇഷ്ടപ്പെട്ട നിറത്തിലും രൂപത്തിലും വലിപ്പത്തിലും ഫ്ളക്സ് ബോര്‍ഡുകള്‍ ലഭിക്കുമെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് ചുമരെഴുത്തുകളാണ് ആദ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ചുമരെഴുത്തുകള്‍ ഉണ്ടായാലേ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കൂവെന്നും പൂര്‍ണമാകൂവെന്നും ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ ചുമരെഴുത്ത് നടത്താനാകുമായിരുന്നെന്ന് ആദ്യകാല ചുമരെഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്നത്തെപ്പോലെ വൈറ്റ് സിമന്‍േറാ എമല്‍ഷനുകളോ അന്നുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഇത്തള്‍ നീറ്റി ചുമരിലടിക്കാനുള്ള സാമ്പത്തികവും ഭൂരിഭാഗം പേര്‍ക്കുമുണ്ടായിരുന്നില്ല. വര്‍ക്ക്ഷോപ്പുകളില്‍ വെല്‍ഡിങ്ങിന് ഉപയോഗിച്ചതിന് ശേഷം ഇവര്‍ പുറന്തള്ളുന്ന ‘വെയ്സ്റ്റ് കാര്‍ബണൈറ്റ്’ കൊണ്ടുപോയാണ് ചുമര്‍ വെള്ളപൂശിയിരുന്നത്. ഇത് മഴയില്‍ ഒലിച്ചുപോകാതിരിക്കാനും കൊഴുപ്പുകിട്ടാനും കഞ്ഞിവെള്ളമാണ് ചേര്‍ത്തിരുന്നത്. വെളുത്ത പ്രതലത്തില്‍ പഴയ ബാറ്ററികളിലെ കാര്‍ബര്‍പൊടി ഉപയോഗിച്ച് കറുത്ത നിറത്തിലും കട്ട നീലം ഉപയോഗിച്ച് നീല നിറത്തിലുമാണ് എഴുത്ത് നടത്തിയിരുന്നത്. വെള്ളപൂശുന്നതിനും എഴുതുന്നതിനും ഉറപ്പ് ലഭിക്കാന്‍ ക്രമേണ മൈദയും ഉപയോഗിക്കാന്‍ തുടങ്ങി. തെങ്ങിന്‍ കുലയുടെ തണ്ട്, കൈതതണ്ട്, പ്ളാവ് മരത്തിന്‍െറ വേര് എന്നിവയാണ് വെള്ളപൂശാനും എഴുതാനും ഉപയോഗിച്ചിരുന്നത്.

കാലങ്ങള്‍ക്ക് ശേഷം വെള്ളപൂശാന്‍ ‘വൈറ്റ്സെം’ രംഗത്തത്തെി. ചിലര്‍ വൈറ്റ് സിമന്‍റും അടിക്കാന്‍ തുടങ്ങി. കറുപ്പിലും നീലയിലുമൊരുക്കിയിരുന്ന എഴുത്തുകള്‍ സപ്ത വര്‍ണങ്ങളില്‍ തിളങ്ങാന്‍ തുടങ്ങി. എഴുത്തുകള്‍ക്ക് കൂടുതല്‍ തിളക്കം കൂട്ടാന്‍ ഫ്ളൂറസന്‍റും രംഗത്തത്തെി. ഒപ്പം പ്ളാസ്റ്റിക് എമല്‍ഷനുകളും ഡിസ്റ്റംബറുകളും വ്യാപകമായി. എന്നിട്ടും ചുമരെഴുത്തുകള്‍ ഒരു ഗൃഹാതുര സ്മരണയായി തെരഞ്ഞെടുപ്പ് രംഗത്ത് ഇന്നും സജീവമാണ്. ആദ്യകാലങ്ങളിലെ നല്ല ചിത്രകാരന്മാരായിരുന്നു ചുമരെഴുത്തുകാര്‍. പിന്നീട് ഇവര്‍ ചുമരെഴുത്തുകാരായി മാത്രം തളക്കപ്പെട്ടു. ഇതില്‍ ചിലര്‍ ഇപ്പോഴും ചിത്രകലയുടെ പല മേഖലകളിലും ചുവടുറപ്പിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.