ശാരീരിക അസ്വാസ്ഥ്യമുള്ളതിനാല്‍ ഡ്രൈവര്‍ ചെരിപ്പഴിച്ച് തരികയായിരുന്നെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരിപ്പഴിപ്പിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍. കണ്ണിന് ഗുരുതര രോഗമുള്ളതിനാല്‍ ബന്ധുവും ഡ്രൈവറും കൂടിയായ ബൈജു ചെരുപ്പഴിച്ച് തരികയായിരുന്നെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടി ഒരിക്കലും ബോധപൂര്‍വം ആയിരുന്നില്ല.  അസുഖത്തിന്‍െറ ഭാഗമായി ഡ്രൈവര്‍ എടുത്ത മുന്‍ കരുതലാണിതെന്നും ശക്തന്‍ പറഞ്ഞു.

19 വര്‍ഷമായി അസുഖമുള്ളയാളാണ് താന്‍. കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെടുന്ന രോഗമാണത്. രോഗത്തിന്‍െറ ഭാഗമായി ഒരുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും മറ്റൊരു കണ്ണിന്‍െറ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രോഗമുള്ളവര്‍ക്ക് കുനിയാനോ ഭാരമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാനോ പാടില്ല. അതിനാല്‍ ഇതെല്ലാം അറിയുന്ന ഡ്രൈവര്‍ ആവശ്യപ്പെടാതെ തന്നെ സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് രോഗം വന്നതിന് ശേഷമാണ് ബന്ധു കൂടിയായ ബൈജുവിനെ ഡ്രൈവറായി നിയമിക്കുന്നത്. രോഗവിവരമറിയുന്നതിനാല്‍ യാത്രകളില്‍ ബൈജു എപ്പോഴും കൂടെയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെരിപ്പഴിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സാധാരണ കെട്ടില്ലാത്തവയാണ് ഇടാറുള്ളത്. എന്നാല്‍ കറ്റമെതിക്കാന്‍ പോകുമ്പോള്‍ ചെരിപ്പഴിക്കേണ്ടതില്ളെന്ന് കരുതിയാണ് കെട്ടുള്ള ചെരിപ്പിട്ടതെന്നും സ്പീക്കര്‍ വിശദീകരിച്ചു.

കഴിഞ്ഞ 34 വര്‍ഷമായി താന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. തലക്കനമുള്ള ഒരാളാണെന്ന് ആരും തന്നെ കുറിച്ച് പറഞ്ഞിട്ടില്ല. നിസാരമായ ഒരു കാര്യത്തിന് അമിത പ്രാധാന്യം നല്‍കി വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.