ഫേസ്ബുക് ചുവരാകുന്നു

കോട്ടയം: ചുവരെഴുത്തുകള്‍ അന്യമായി. പകരം നവമാധ്യമങ്ങള്‍ പ്രചാരണവേദിയാകുന്നു. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ മുമ്പൊക്കെ അണികള്‍ പ്രവര്‍ത്തനം തുടങ്ങുന്നത് ചുവരെഴുത്തിലൂടെയായിരുന്നു. പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയാണെങ്കില്‍ കമ്മിറ്റി തീരുമാനമെടുത്ത അന്ന് രാത്രിതന്നെ അണികള്‍ മതിലില്‍ പേരും ചിഹ്നവും വരച്ചിടും. പിറ്റേന്ന് വോട്ടര്‍മാര്‍ സ്ഥാനാര്‍ഥി ആരെന്നറിയുന്നത് ഈ ചുവരെഴുത്തുകളിലൂടെയായിരുന്നു. 
ഇതൊക്കെ ഇന്ന് ഓര്‍മകള്‍ മാത്രമായി മാറി. തെരഞ്ഞെടുപ്പ് തീയതി കമീഷന്‍ പ്രഖ്യാപിച്ചാല്‍ കുമ്മായം കലക്കിയതും നീലവുമായി മതിലുകള്‍ ബുക് ചെയ്യാനിറങ്ങുന്ന കാഴ്ച പേരിനുപോലും എങ്ങും കണ്ടില്ല. 
 
ജനിച്ച നാള്‍മുതല്‍ കമ്യൂണിസ്റ്റിനായും കോണ്‍ഗ്രസിനായും അഹോരാത്രം നിലകൊണ്ട മതിലുകളെ അരാഷ്ട്രീയവാദികളുടെ ഗണത്തിലേക്ക് കാലം മാറ്റി.
 മതിലുകളുടെ സുപ്രധാന സ്ഥാനമാണ് ഇപ്രാവശ്യം ഫേസ്ബുക്കുള്‍പ്പെടെ നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. സ്ഥാനാര്‍ഥിയാണെന്ന തീരുമാനമുണ്ടായപ്പോള്‍ തന്നെ വോട്ടര്‍മാരുടെ അനുഗ്രഹം തേടി ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതിലെ ഫോട്ടോ അല്‍പം പഴയതായിരുന്നു. 
മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പഴയ ചിത്രത്തിന്‍െറ സ്ഥാനത്ത് മുഖം പൗഡറിട്ട് കൂടുതല്‍ സുന്ദരമാക്കി വെളുക്കെചിരിച്ച ഫോട്ടോ വെച്ച പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ചിഹ്നവും മത്സരിക്കുന്ന വാര്‍ഡും ഉള്‍പ്പെടുത്തിയാണ് വികസനനായകരാകാനുള്ള വോട്ടഭ്യര്‍ഥന. അച്ചടിച്ച പോസ്റ്ററുകള്‍ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് ഒരെണ്ണം കഷ്ടിച്ചായിരുന്നു മുമ്പ് ഇറക്കിയിരുന്നത്. അതു തന്നെ കളറിലുള്ളത് ചുരുക്കം സ്ഥാനാര്‍ഥികള്‍ക്ക് മാത്രമായിരുന്നു. 
 
നവമാധ്യമ പ്രചാരണത്തില്‍ മണിക്കൂറുകള്‍ കഴിയുമ്പോള്‍ പുതിയ പോസിലുള്ള ചിത്രവുമായി കളറുകള്‍ മാറ്റി പുതിയ പുതിയ പോസ്റ്ററുകള്‍ ഇറങ്ങുന്ന കാഴ്ചയാണ്.  പ്രസില്‍ അച്ചടിക്കേണ്ടതില്ലാത്തതിനാല്‍ ഡിസൈന്‍ ചെയ്യുന്ന ചെലവ് മാത്രമാണ് നവമാധ്യമ പോസ്റ്റര്‍ പ്രചാരണത്തിന് ആകെവരുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും നവമാധ്യമലോകത്തിന്‍െറ പടിക്കുപുറത്ത് ഇപ്പോഴുമുള്ള നൂറുകണക്കിന് വോട്ടര്‍മാരെ സ്വാധീനിക്കാനായി കളര്‍ പോസ്റ്ററുകള്‍ വഴിയോരങ്ങളില്‍ നിറയുകയും ചെയ്യും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.