പി.എല്‍.സി യോഗം ഇന്ന് വീണ്ടും; സെക്രട്ടറി തല ഉപസമിതി ഇതുവരെ യോഗം ചേര്‍ന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍  പഠിക്കുന്നതിന് രൂപവത്കരിച്ച സെക്രട്ടറി തല ഉപസമിതി ഇതുവരെ യോഗം ചേര്‍ന്നില്ല. മിനിമം കൂലി നിശ്ചയിക്കുന്നതിനുള്ള പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) തിങ്കളാഴ്ച ചേരാനിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നിലപാട് അറിയിക്കേണ്ട കമ്മിറ്റിയാണ് ഇതുവരെ ചേരാത്തത്. തിങ്കളാഴ്ച രാവിലെ 10ന് തൊഴില്‍ മന്ത്രിയുടെ ചേംബറിലാണ് പി.എല്‍.സി യോഗം നിശ്ചയിച്ചിട്ടുള്ളത്. തിങ്കളാഴ്ചക്ക് മുമ്പ് ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ പി.എല്‍.സിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. സെക്രട്ടറി തല ഉപസമിതി എന്ന് യോഗം ചേരുമെന്നുപോലും തീരുമാനിച്ചിട്ടില്ലത്രേ.

കഴിഞ്ഞ പി.എല്‍.സി യോഗങ്ങളില്‍  തോട്ടം ഉടമകള്‍ കൂലി വര്‍ധനക്കുള്ള ഉപാധിയായി മുന്നോട്ടുവെച്ചത് വിവിധ നികുതി ഇളവുകള്‍ സംബന്ധിച്ച ആവശ്യങ്ങളാണ്. പ്ളാന്‍േറഷന്‍ നികുതി, കാര്‍ഷിക നികുതി എന്നിവ കുറക്കണമെന്നതാണ് പ്രധാന ആവശ്യങ്ങള്‍. ഇതില്‍ പലതും നിയമ ഭേദഗതിയടക്കം ആവശ്യമുള്ളതാണ്. ഈ സാഹചര്യത്തിലാണ്  നിയമം, സാമ്പത്തികം, വ്യവസായം, റവന്യൂ, തൊഴില്‍ എന്നീ വകുപ്പ് സെക്രട്ടറിമാരും കെ.എസ്.ഇ.ബി ചെയര്‍മാനുമുള്‍ക്കൊള്ളുന്ന ഉപസമിതിയെ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചത്. മന്ത്രിസഭയുടെകൂടി നിര്‍ദേശപ്രകാരമായിരുന്നു ഇത്.

അതേസമയം, തദ്ദേശതെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ച ഘട്ടത്തില്‍ എത്രയും വേഗം സമരമവസാനിപ്പിക്കാനാണ് സര്‍ക്കാര്‍  നീക്കം. ഇതിനായി ഇടക്കാലാശ്വാസമടക്കം ആലോചിക്കുന്നുണ്ട്. പി.എല്‍.സി യോഗത്തില്‍ മിനിമം കൂലിയുടെ കാര്യത്തില്‍ ധാരണയായില്ളെങ്കില്‍ ഇടക്കാലാശ്വാസ തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിനിടെ തോട്ടം ഉടമകളുടെ യോഗം ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്നു. തൊഴിലാളികളുടെ വേതനം 500 രൂപയാക്കാനാവില്ളെന്ന് യോഗത്തിനു ശേഷം തോട്ടമുടമകളുടെ പ്രതിനിധികള്‍ പറഞ്ഞു. തൊഴിലാളി സമരം തോട്ടം മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  വ്യവസായം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ സഹായങ്ങള്‍ പലതും നല്‍കിയിട്ടില്ല. കടുത്ത പ്രതിസന്ധിയാണ് ഈ മേഖല നേരിടുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ മിനിമം കൂലി വര്‍ധന അംഗീകരിക്കാനാവില്ളെന്നും ഉടമകള്‍ പറഞ്ഞു. അതേസമയം, തിങ്കളാഴ്ച നടക്കുന്ന പി.എല്‍.സി യോഗത്തില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തോട്ടം ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചേരുന്ന പി.എല്‍.സിയോഗത്തിലും  തൊഴിലാളികളുടെ മിനിമം കൂലി വര്‍ധന പൂര്‍ണമായി അംഗീകരിച്ചുള്ള പ്രശ്നപരിഹാരത്തിന് വിദൂരസാധ്യതയാണുള്ളത്.  ഈ ഘട്ടത്തില്‍ പ്രശ്നം അവസാനിപ്പിക്കാനുള്ള പോംവഴി എന്നനിലയിലാണ് ഇടക്കാലാശ്വാസ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. മൂന്നാറിലെ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നതിന്  ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്ന് സെപ്റ്റംബര്‍ 26ന് ചേര്‍ന്ന പി.എല്‍.സി യോഗത്തിനു ശേഷം മന്ത്രി ഷിബു ബേബിജോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ യോഗത്തിന്‍െറ തീയതിയും നിശ്ചയിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.