കല്‍പറ്റ: ആദിവാസി പണിയ സമുദായത്തിലെ ആദ്യ കരാട്ടേ ബ്ളാക് ബെല്‍റ്റ് നേടുകയെന്ന ബഹുമതി വയനാട് സ്വദേശി രേഷ്മക്ക്. മൂലങ്കാവ് തേലമ്പറ്റ കോയാലിപുര കോളനിയിലെ രമേഷ്-ശാന്ത ദമ്പതികളുടെ മകളാണ് 16കാരിയായ രേഷ്മ. അഞ്ചുവര്‍ഷം തുടര്‍പരിശീലനം നേടിയാണ് ബ്ളാക് ബെല്‍റ്റ് നേടിയത്. സെന്‍സായി പി.ആര്‍. ചന്ദ്രന്‍െറ കീഴിലായിരുന്നു പരിശീലനം. സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ നടന്ന ചടങ്ങില്‍ രേഷ്മക്ക് ബ്ളാക് ബെല്‍റ്റ് സമ്മാനിച്ചു.
എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ഇ.പി. മോഹന്‍ദാസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഒക്കിനാവ ഷൊറിന്‍ റിയു ഷൊറിന്‍ കാന്‍ കരാട്ടേയില്‍ ഇന്ത്യയിലെതന്നെ 17 വയസ്സില്‍ താഴെ പട്ടികവര്‍ഗ വിഭാഗത്തില്‍ ബ്ളാക് ബെല്‍റ്റ് നേടുന്ന ആദ്യയാളുമാണ് രേഷ്മ. നിരവധി ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സൗത് ഏഷ്യന്‍ ഇന്‍റര്‍നാഷനല്‍ മത്സരങ്ങളിലും കഴിവുതെളിയിച്ചു. 2014ല്‍ നടന്ന സംസ്ഥാന കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ കുമിത്തെ കത്ത ഇനത്തില്‍ രണ്ട് സ്വര്‍ണമെഡല്‍ നേടി. 2011ല്‍ മൈസൂരുവില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഇന്‍റര്‍നാഷനല്‍ സൗത് ഏഷ്യന്‍ ടൂര്‍ണമെന്‍റിലും വെള്ളി നേടി. മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പത്താം ക്ളാസ് പൂര്‍ത്തിയാക്കിയത്. കുപ്പാടി സെന്‍റ് മേരീസ് സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. 20 കുട്ടികളെ ഇപ്പോള്‍ സ്വന്തമായി കരാട്ടേ പരിശീലിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.