കോഴിക്കോട് ജില്ലയില്‍ ഇനി നമ്പര്‍ നോക്കി ബസ് കയറാം

കോഴിക്കോട്: ജില്ലയിലെ എല്ലാ ബസുകള്‍ക്കും റൂട്ടുകള്‍ അടിസ്ഥാനമാക്കി ഏകീകൃത നമ്പറിങ് പദ്ധതി ശനിയാഴ്ച മുതല്‍. പദ്ധതിയുടെ ആദ്യഘട്ടം നടക്കാവ് ക്രോസ് റോഡിലുള്ള ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് 4.30ന്  മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. സിറ്റി ബസുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് വിതരണവും യാത്രക്കാര്‍ക്ക് യാത്രാസഹായി കാര്‍ഡ് വിതരണവുമാണ് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ നടക്കുക. കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റി അസോസിയേറ്റ്  പ്രഫസര്‍ ഡോ. യു. ഹുസൈന്‍, ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എം.കെ. സുരേഷ്ബാബു തുടങ്ങിയവര്‍ സംബന്ധിക്കും.
ജില്ലയുടെ കോഡായ ‘K’ എന്നതിനൊപ്പം ബസ് എവിടേക്ക് പോവുന്നുവെന്നതിനെ അടിസ്ഥാനമാക്കി നമ്പര്‍ നല്‍കുന്നതാണ് രീതി. വൃത്താകൃതിയിലുള്ള ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള നിറത്തില്‍ നല്‍കുന്ന ബസ് നമ്പര്‍ അകലെ നിന്നുപോലും വായിക്കാനാവുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുക. മലയാളി യാത്രക്കാര്‍ക്കു പുറമെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ബോര്‍ഡിലെ സ്ഥലനാമം വായിക്കാതെ എളുപ്പത്തില്‍ ബസ് കണ്ടത്തെി യാത്രചെയ്യാന്‍ ഇതുവഴി കഴിയും. ഇതിനു പുറമെ ഓരോ ബസ് സ്റ്റോപ്പിലും ഏതൊക്കെ നമ്പര്‍ ബസുകള്‍ ഏതൊക്കെ റൂട്ടുകളില്‍ ഓടുന്നുവെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിക്കും. ഇതില്‍ നോക്കി കയറേണ്ട ബസിന്‍െറ നമ്പര്‍ കണ്ടുപിടിക്കുക എളുപ്പമാവും. കണ്ണൂര്‍ സര്‍വകലാശാലയിലെ മാനേജ്മെന്‍റ് പഠനവിഭാഗം തലവന്‍ ഡോ. ഫൈസലിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തി റൂട്ടുകള്‍ തിരിച്ച് നമ്പര്‍ നല്‍കിയത്. കര്‍ണാടക, തമിഴ്നാട് തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ ഈ സംവിധാനം വര്‍ഷങ്ങള്‍ക്കുമുന്‍പേ നിലവിലുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.